പുരുലിയ: കടിച്ചു കീറാൻ മാത്രമല്ല, കാവലിരിയ്ക്കാനും അവയ്ക്കറിയാം. മുത്തശ്ശിക്കഥയല്ലിത്, പശ്ചിമബംഗാളിലെ പുരുലിയ എന്ന സ്ഥലത്ത് സംഭവിച്ചതാണ്. നാലു തെരുവുനായ്ക്കളുടെ കാരുണ്യത്തിൽ ജീവൻ തിരിച്ചു ലഭിച്ചത് പിറന്നു വീണ് കേവലം ഏഴു ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനാണ്.
അവ ആ കുഞ്ഞിനു കാവലിരുന്നു. അലക്ഷ്യമായി കടന്നു വന്ന കന്നുകാലികളെ കുരച്ച് പിന്തുടർന്ന് ഓടിച്ചു. അമ്മയുടെ ജാഗ്രതയോടെ കുഞ്ഞിനു ചുറ്റും നടന്നു…
ശനിയാഴ്ച രാവിലെ അദ്ധ്യാപകനായ ഉല്ലാസ് ചൗധരിയാണ് തന്റെ സ്കൂളിലേയ്ക്കുളള കുറുക്കുവഴിയേ നടക്കുമ്പോൾ വഴിയിലെ ഒരു കുറ്റിക്കാടിനടുത്തു നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നത്. സമീപത്തുളള പൊന്തക്കാടിനുളളിലേയ്ക്കു നോക്കിയ ഉല്ലാസ് കാണുന്നത് എന്തിനോ ചുറ്റും ജാഗ്രതയോടെ നടക്കുന്ന നാലു നായ്ക്കളെയാണ്.
അടുത്തു ചെന്നു നോക്കിയപ്പോൾ കണ്ട കാഴ്ച പിങ്ക് നിറത്തിലുളള തുണിയ്ക്കുളളിൽ പൊതിഞ്ഞ നിലയിൽ ഒരു പിഞ്ചു കുഞ്ഞും, ആ കുഞ്ഞിനു കാവലായി നാലു തെരുവു നായ്ക്കളെയും. ഉല്ലാസിനെ കണ്ട നായ്ക്കൾ വാലാട്ടി സ്നേഹം പ്രകടിപ്പിച്ചു, മെല്ലെ മുരണ്ടുകൊണ്ട് അവ കുഞ്ഞിനു സമീപം കിടന്നു.
ചൗധരി വിവരമറിയിച്ചതിനേത്തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തി. ഒപ്പമുണ്ടായിരുന്ന ഉല്ലാസിന്റെ അയൽക്കാരി പർവീൺ സെൻ കുഞ്ഞിനെ എടുത്ത് മുലപ്പാലൂട്ടി. അതോടെ കരച്ചിൽ നിർത്തിയ കുഞ്ഞുമായി അവർ വീടെത്തുവോളം ആ തെരുവു നായ്ക്കൾ അവരെ പിന്തുടർന്നു. ഗ്രാമവാസികൾ വിവരമറിയിച്ചതിനേത്തുടർന്ന് സ്ഥലത്തെത്തിയ പുരുലിയ പൊലീസ്, ചൈൽഡ് ഹെൽപ്പ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് കുഞ്ഞിനെ ദേബൻ മഹതോ സദർ ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയമാക്കി. കുഞ്ഞിന് 2.8കിലോ ഭാരമുണ്ടെന്നും, ജനിച്ച് ഏഴു ദിവസം ആയെന്നും ഡോക്ടർ വ്യക്തമാക്കി. കുട്ടിയിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം കണ്ടതിനാൽ ആശുപത്രിയിലെ സ്പെഷ്യൽ കെയർ യൂണിറ്റിൽ സൂക്ഷിച്ചിരിക്കയാണെന്ന് ഡോ. ശിബ്ശങ്കർ മഹതോ പറഞ്ഞു.
ശനിയാഴ്ച ദിവസം കണ്ടെടുത്ത കുഞ്ഞായതിനാൽ, ഉല്ലാസ് കുട്ടിയ്ക്ക് ശനിയ എന്നു പേരിട്ടു. ആശുപത്രി വിടുന്ന കുഞ്ഞിനെ സംസ്ഥാനസർക്കാർ ഉടമസ്ഥതയിലുളള ശിശുക്ഷേമകേന്ദ്രത്തിലേയ്ക്കു മാറ്റുമെന്ന് ചൈൽഡ് ഹെൽപ്പ് ലൈനിന്റെ ജില്ലാ കോർഡിനേറ്റർ ദീപാങ്കർ സർക്കാർ വ്യക്തമാക്കി.
ഈ നാലു തെരുവുനായ്ക്കളുടെ കാവലും, സംരക്ഷണവും ഇല്ലായിരുന്നുവെങ്കിൽ ആ പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയുമായിരുന്നില്ലെന്ന് ഉല്ലാസ് ചൗധരി മാധ്യമങ്ങളോടു പറഞ്ഞു. മനുഷ്യനെ അതിശയിക്കുന്ന സഹജീവിസ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിവാകുകയാണ് ആ നാലു തെരുവുനായ്ക്കൾ.