ബംഗലുരു: ഷൂട്ടിംഗിനിടെ ഹെലികോപ്ടറിൽ നിന്നു തടാകത്തിലേയ്‌ക്കു ചാടിയ രണ്ടു നടന്മാർക്കായി തിരച്ചിൽ തുടരുന്നു. കർണ്ണാടകയിലെ രാമനഗരിയിലാണു സംഭവം. കന്നട ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തടാകത്തിൽ വീണ ചലച്ചിത്രത്തിന്റെ നായകനടൻ ദുനിയാ വിജയ് നീന്തി രക്ഷപ്പെടുകയായിരുന്നു.
നായകനോടൊപ്പം വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനിലും ഉദയും തടാകത്തിലേയ്‌ക്ക് എടുത്തു ചാടുന്നതായിരുന്നു രംഗം. ഇതിനായി ദിപ്പനഗൊണ്ടഹളളി എന്ന തടാകത്തിനു മുകളിലായിരുന്നു ചിത്രീകരണം നടന്നു കൊണ്ടിരുന്നത്.
തടാകത്തിലേയ്‌ക്കു ചാടിയ ദുനിയ വിജയ് നീന്തി കരയ്‌ക്കു കയറിയെങ്കിലും മറ്റു രണ്ടു പേർക്കും നീന്തിക്കയറാൻ കഴിഞ്ഞില്ല. ഇവർ രണ്ടു പേർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ പറഞ്ഞു. ചിത്രീകരണ സ്ഥലത്ത് ആവശ്യമായ മുൻകരുതലുകളോ, സുരക്ഷാസംവിധാനങ്ങളോ ഒരുക്കിയിരുന്നില്ലെന്ന് ആരോപണമുണ്ട്.
വളരെ നേരമായി തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും ഇനിയും കണ്ടെത്താനായിട്ടില്ല. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.