ദുബായ്: വിസ്മയ നഗരമായ ദുബായുടെ മുഖഛായ മാറ്റുന്ന ദുബായ് കനാൽ, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാഷ്ട്രത്തിനു സമർപ്പിച്ചു. ദുബായ് നഗരത്തിന്റെ മറ്റൊരു വിനോദസഞ്ചാര, വാണിജ്യകേന്ദ്രത്തിനാണ് ഇതോടെ തുടക്കമായത്. മൂന്നുകോടി വിനോദ സഞ്ചാരികളെയാണ് ദുബായ് കനാൽ തീരം ഒരു വർഷം പ്രതീക്ഷിക്കുന്നത്. വൈവിധ്യവും വിസ്മയവും നിറഞ്ഞ ദുബായ് നഗരത്തിന് പുതു ആകർഷണമായി നഗര ഹൃദയത്തിലൂടെ ഒഴുകുന്ന ദുബായ് കനാൽ രാഷ്ട്രത്തിനു പുതിയ മുഖച്ഛായ നൽകുമെന്നതിൽ സംശയമില്ല. രാവിന്റെ സംഗീതവും സൗന്ദര്യവും നിറഞ്ഞു നിന്ന അന്തരീക്ഷത്തിൽ ആണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അലി മക്തൂം ജലപാത തുറന്നു കൊടുത്തത്. കനാലിനു മുകളിൽ വർണ്ണവിളക്കുകൾ തിളങ്ങിയും കരയിലും വെള്ളത്തിലും നൃത്തവും സംഗീതവുമായി ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമായി.
ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സിൽ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അൽ മക്തൂം, സുപ്രീം കൗണ്‍സിൽ അംഗങ്ങളും ജലപാതയുടെ സമര്‍പ്പണ ചടങ്ങിന് സാക്ഷ്യം വഹിച്ചു. തുടർന്ന് കനാലിലൂടെ ആദ്യ സഞ്ചാരിയായി ഷെയ്ഖ് മുഹമ്മദ് ലോകത്തിന് ദുബായുടെ മറ്റൊരു വിസ്മയം കൂടി സമ്മാനിച്ചു.
2013 ഒക്ടോബറിൽ ശൈഖ് മുഹമ്മദ് അംഗീകാരം നല്കിയ പദ്ധതിയിലൂടെ നിർമ്മാണം തുടങ്ങിയ കനാലും അനുബന്ധ പാലങ്ങളും പൊതു ഗതാഗതത്തിന് തടസം സൃഷ്ടിക്കാതെയാണ് പുര്‍ത്തിയാക്കിയത്. ഷിന്ദഗയിൽ നിന്ന് തുടങ്ങി റാസല്‍ഖൂറിൽ അവസാനിക്കുന്ന പ്രകൃതിദത്ത ജലാശയത്തെ നഗരഹൃദയത്തിലൂടെ നീട്ടി അറേബ്യന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നതാണ് ഈ കനാൽ.
270 കോടി ദിര്‍ഹം ചെലവിട്ട് നിർമ്മിച്ച 3.2 കിലോമീറ്റർ ജലപാതയുടെ ഭാഗമായുള്ള മനോഹരമായ നടപ്പാതകളും, നടപ്പാലങ്ങളും ചെറു വെള്ളച്ചാട്ടവുമെല്ലാം വാട്ടർ കനാലിനെ കൂടുതൽ ആകർഷണീയമാക്കുന്നു. വൈവിധ്യം വിതറിയുള്ള കരിമരുന്നു പ്രയോഗവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.