ലഖ്നൗ: ഇനി വരുന്ന 15-20 വർഷങ്ങൾക്കുളളിൽ ഭാരതം സാമ്പത്തിക രംഗത്തെ വൻ ശക്തിയായി വളരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേന്ദ്രസർക്കാർ സാമ്പത്തികരംഗത്ത് ആവിഷ്കരിക്കുന്ന നയങ്ങൾ ഭാരതത്തെ സാമ്പത്തികരംഗത്തെ ഒരു വൻ ശക്തി എന്ന നിലയിലേക്കു നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലഖ്നൗവിൽ ഇന്ത്യൻ കൊമേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നോ രണ്ടോ വർഷം എന്നെനിക്കു പറയാൻ കഴിയില്ല. എന്നാൽ, ലഭ്യമായ കണക്കുകളിൽ നിന്നും, കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന നൂതനപദ്ധതികളിലൂടെ രാജ്യം കടന്നു പോവുകയാണെങ്കിൽ അടുത്ത 15-20 വർഷങ്ങൾക്കുളളിൽ ഭാരതം ഈ നേട്ടം കൈവരിക്കുന്നതിൽ നിന്നും ആർക്കും നമ്മെ തടയാനാകില്ല. അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്ന് നമുക്ക് അഭിമാനപൂർവ്വം പറയാൻ സാധിക്കും. നമ്മുടെ ജി.ഡി.പി വളർച്ച 7.9 ശതമാനം എന്ന നിലയിലെത്തിയിരിക്കുന്നു. ഇനി വരുന്ന ഏതാനും വർഷങ്ങൾക്കുളളിൽ ഇത് ഇരട്ടി കവിയുമെന്ന് എനിക്കുറപ്പിച്ചു പറയാൻ സാധിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.
2015-2016 സാമ്പത്തിക വർഷത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള നിക്ഷേപകർ ഭാരതത്തെ തേടിയെത്തി. വലിയ നിക്ഷേപങ്ങൾ ഭാരതത്തിലുണ്ടായി. നിക്ഷേപകരുടെ പ്രിയങ്കരമായ രാഷ്ട്രമായി ഭാരതം മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തികനയങ്ങളെ വിശദീകരിച്ച രാജ്നാഥ് സിങ് 2017 ഏപ്രിൽ മാസത്തോടെ ജി.എസ്.ടി പ്രാബല്യത്തിൽ വരുമെന്നും പുതിയ നികുതി സംവിധാനങ്ങൾ നിലവിൽ വരുമെന്നും പറഞ്ഞു.
നരേന്ദ്രമോദി സർക്കാരിലെ ഒരു അംഗം പോലും അഴിമതി ആരോപണം നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തരമന്ത്രി, എന്നാൽ മുഴുവൻ ഭരണകേന്ദ്രങ്ങളും പൂർണ്ണമായും അഴിമതിമുക്തമായെന്ന് ഇനിയും പറയാറായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.