ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് എഫ്ബിഐയെ പഴിച്ച് ഹിലരി ക്ലിന്റൺ. അന്തിമ ഘട്ട പ്രചാരണം പുരോഗമിക്കുന്നതിനിടെ ഇമെയിൽ വിവാദത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതാണ് തന്നെ പരാജയത്തിലേക്ക് നയിച്ചതെന്നും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായിരുന്ന ഹിലരി കുറ്റപ്പെടുത്തി.
പാർട്ടി അനുയായികൾക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി മത്സരിച്ച ഹിലരി എഫ്ബിഐ യെ രൂക്ഷമായി വിമർശിച്ചത്. അമേരിക്കൻ ചരിത്രത്തിലെ പ്രഥമ വനിത എന്ന സ്വപ്നത്തെ തച്ചുടച്ചത് യഥാർത്ഥത്തിൽ എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയാണെന്ന് ഹിലരി ആരോപിച്ചു. തെരഞ്ഞെടുപ്പിന് 11ദിവങ്ങൾ മാത്രം ശേഷിക്കുമ്പോഴായിരുന്നു ഒരിക്കൽ തള്ളിയ ഇമെയിൽ വിവാദം വീണ്ടും കുത്തിപ്പൊക്കിയതും അന്വേഷണം പ്രഖ്യാപിച്ചതും.
എഫ്ബിഐ നടപടി സാധാരണക്കാരിലുണ്ടായ ആശങ്കയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ഹിലരി കുറ്റപ്പെടുത്തി. അഭിപ്രായ സർവ്വേകളിൽ വ്യക്തമായ മേൽക്കൈ പുലർത്തിയിരുന്ന ഹിലരിയുടെ ജനസമ്മതി ഇമെയിൽ വിവാദത്തെ തുടർന്ന് ഇടിഞ്ഞിരുന്നു. ഫ്ലോറിഡ അടക്കം ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ ഹിലരിയെ പിന്തുണയ്ക്കുമെന്നായിരുന്നു സർവ്വേകൾ നൽകിയ സൂചന. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ഉള്ളപ്പോൾ ഹിലരിക്കെതിരെ കുറ്റകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഫ്ബിഐ അറിയിച്ചെങ്കിലും ഡൊനാൾഡ് ട്രംപിനൊപ്പം നിന്നു വിജയം.