തിരുവനന്തപുരം: 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അപക്വപ്രതികരണം ചര്‍ച്ചയാകുന്നു. നൂറു രൂപയ്‌ക്ക് പെട്രോള്‍ അടിച്ചിരുന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ 500 രൂപയ്‌ക്ക് പെട്രോള്‍ അടിക്കാന്‍ തുടങ്ങിയിട്ടും എന്തുകൊണ്ടാണ് നാട്ടില്‍ പെട്രോള്‍ ക്ഷാമം അനുഭവപ്പെടാത്തതെന്ന് ഉള്‍പ്പെടെയുളള സംശയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കവേ മുഖ്യമന്ത്രി പങ്കുവെച്ചത്. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു പിണറായിയുടെ വാക്കുകള്‍.
പെട്രോളിയം മേഖലയില്‍ രാജ്യത്ത് റിലയന്‍സ് ആണ് നേതൃത്വം വഹിക്കുന്നത്. അവരും കേന്ദ്രസര്‍ക്കാരും തമ്മിലുളള ബന്ധത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന് പരാമര്‍ശിച്ചാണ് പെട്രോള്‍ ക്ഷാമത്തെക്കുറിച്ച് സാധാരണക്കാരുടെ ആശങ്കയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇക്കാര്യം പങ്കുവെച്ചത്. ഇന്നലെ ഒരാള്‍ തന്നോട് ചോദിച്ചുവെന്ന തരത്തിലാണ് പിണറായി പെട്രോള്‍ ക്ഷാമത്തിന്റെ സംശയം പങ്കുവെച്ചത്.
സെക്യൂരിറ്റി ത്രെഡ് ഇല്ലാതെ റിസര്‍വ്വ് ബാങ്ക് വന്‍തോതില്‍ കറന്‍സി നോട്ടുകള്‍ അടിച്ചുവെന്നും അതിലൂടെ വലിയ നഷ്ടമുണ്ടായെന്നുമുളള പ്രചാരണവും പിണറായി ഏറ്റുപിടിച്ചു. റിസര്‍വ്വ് ബാങ്കിന് കൈപ്പിഴ പറ്റിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് ഇത്തരമൊരു ഒരു പിഴവ് പറ്റിയതായി റിസര്‍വ്വ് ബാങ്ക് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മാദ്ധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ മാത്രമാണിത്. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയാണെന്ന തരത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക വഴി മുഖ്യമന്ത്രി പദത്തിന് യോജിക്കാത്ത രീതിയിലാണ് പിണറായി വിജയന്‍ പെരുമാറിയതെന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
മുഖ്യമന്ത്രി പദവിയുടെ ഉത്തരവാദിത്വം മനസിലാക്കാതെയുളള പ്രതികരണമാണിതെന്ന വിമര്‍ശനവും ഉയരുന്നു. ബാങ്കുകളില്‍ നോട്ടു മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരാള്‍ ജീവനൊടുക്കിയെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശവും മുഖ്യമന്ത്രി നടത്തി. നോട്ട് നല്‍കാന്‍ വിസമ്മതിച്ചതിനാല്‍ ഒരാള്‍ ജീവനൊടുക്കിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ജനങ്ങളില്‍ കൂടുതല്‍ ഭീതി പരത്താന്‍ മാത്രമേ സഹായിക്കൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആയിരം രൂപ നോട്ട് മാറിക്കൊടുക്കാന്‍ ആവശ്യമുളള അത്രയും നോട്ടുകള്‍ ഇല്ലാത്തതിനാലാണ് ബാങ്കുകളിലെ പണം കൈമാറ്റത്തിന് പരിധി വെച്ചിരിക്കുന്നതെന്ന കണ്ടുപിടുത്തവും പിണറായി പങ്കുവെച്ചു. രാജ്യം ഒരു മാറ്റത്തിന് വിധേയമാകുമ്പോള്‍ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരം അപക്വ പ്രതികരണം നടത്തിയത് സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിക്കഴിഞ്ഞു.
വൈദ്യുതി ബില്ല്, പരീക്ഷാഫീസ്, വെളളക്കരം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടയ്‌ക്കേണ്ട നികുതി എന്നിവ അടയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാലും ഈ മാസം മുപ്പത് വരെ സാവകാശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഓട്ടോറിക്ഷ, ടാക്‌സി, ചരക്കുവാഹനങ്ങള്‍ തുടങ്ങിയവയുടെ നികുതി അടയ്‌ക്കുന്നതിനും സാവകാശം നല്‍കി. എന്നാല്‍ നിയമപരമായി അടയ്‌ക്കേണ്ട വാറ്റ്, എക്‌സൈസ് നികുതി എന്നിവയ്‌ക്ക് ഇത് ബാധകമാക്കാനാകില്ലെന്നും പിണറായി പറഞ്ഞു. വ്യാപാരികള്‍ ആഹ്വാനം ചെയ്തിരിക്കുന്ന കടയടപ്പ് സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും പിണറായി ഉന്നയിച്ചു. ആളുകളുടെ കൈവശമുളള നോട്ടുകള്‍ വിഷമമില്ലാതെ മാറുന്നതിനുളള സാഹചര്യം ഒരുക്കണം. പക്ഷെ അതിന് പകരം നോട്ടുകള്‍ ഇല്ല. അതുകൊണ്ട് ഈ നോട്ടുകള്‍ തന്നെ ഉപയോഗിക്കാനുളള സാഹചര്യം ഒരുക്കണം. പ്രശ്‌നം വന്നപ്പോള്‍ ഉടന്‍ തന്നെ പ്രധാനമന്ത്രിക്ക് സംസ്ഥാനത്തിന്റെ വികാരം വ്യക്തമാക്കി കത്തയച്ചതായും പിണറായി പറഞ്ഞു. എന്നാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമ്പോഴും അത് പരിഹരിക്കാന്‍ സ്വന്തം നിലയില്‍ കാര്യമായ നടപടികള്‍ കൈക്കൊളളാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.