തിരുവനന്തപുരം: സഹകരണ മേഖലയിലെ കളളപ്പണത്തെക്കുറിച്ചുളള വാര്‍ത്ത പുറത്തുവന്നതിന്റെ വേവലാതിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രകടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത്ര കാലവും കള്ളപ്പണക്കാരെ സംരക്ഷിച്ചത് സിപിഎം നേതാക്കളാണ്. അവരെ എന്ത് വില കൊടുത്തും നിലനിര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടയും പ്രതികരണം അതിന്റെ ഭാഗമാണെന്നും കുമ്മനം രാജശേഖരന് ഫെയ്സ്ബുക്കില്‍ പറഞ്ഞു.
സിപിഎം അടക്കി ഭരിക്കുന്ന സഹകരണ മേഖലയില്‍ മുപ്പതിനായിരം കോടിയുടെ കള്ളപ്പണമുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന്റെ വേവലാതിയാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. കള്ളപ്പണക്കാരുടെ സഹായത്തോടെ കെട്ടിപ്പടുത്ത സാമ്രാജ്യം തകരാതിരിക്കാനുള്ള അവസാനവട്ട ശ്രമമായി മാത്രം ഇപ്പോഴത്തെ പ്രസ്താവനകളെ കണ്ടാല്‍ മതിയെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തി നല്‍കിയതിന് തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തു വിടണം. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് വെളിപ്പെടുത്തണം. പ്രസ്താവന നടത്തിയത് സിപിഎം നേതാവല്ല, മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവന് എന്ന നിലയില്‍ പിണറായി വിജയന് ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികള്‍ രാജ്യം അനുഭവിച്ചതാണ്. കാര്യക്ഷമമായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരണം നടത്തിയിരുന്നെങ്കില്‍ ഇത്തരമൊരു കടുത്ത തീരുമാനം മോദി സര്‍ക്കാരിന് സ്വീകരിക്കേണ്ടി വരുമായിരുന്നില്ല. കേരളത്തെ മാറിമാറി ഭരിച്ച ഇരു മുന്നണികളും കൂടി ഒരു ലക്ഷത്തി അമ്പതിനായിരം കോടി രൂപയുടെ കടമാണ് സംസ്ഥാനത്തിന് വരുത്തി വെച്ചത്. ഇതിന് ഉത്തരവാദികളായവരാണ് രാജ്യനന്മക്കെന്ന് എല്ലാവരും അഭിനന്ദിച്ച നരേന്ദ്രമോദിയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.
കള്ളപ്പണത്തിനെതിരായ യുദ്ധമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ മുന്നണിപ്പോരാളിയായി രാജ്യത്തെ ഓരോ പൗരനും മാറി. സാധാരണ ജനങ്ങള്‍ അതിനോട് സഹകരിക്കാന്‍ തയ്യാറാകുമ്പോഴും അതിന് അവരെ അനുവദിക്കില്ലെന്ന നിലപാടാണ് കേരളത്തിലെ ഇരു മുന്നണികളും സ്വീകരിച്ചിരിക്കുന്നത്. ഇത് രാഷ്ട്രദ്രോഹികളുടെ മനോഭാവമാണ്. അവരോടൊപ്പം ചേര്‍ന്ന് കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്ന വ്യാപാരികള്‍ അതില്‍ നിന്ന് പിന്മാറണം. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത എതിര്‍പ്പ് കേരളത്തില്‍ മാത്രമാണ് ഉള്ളതെന്നും കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടി.