അമരാവതി: അമരാവതിയിൽ നാൽപ്പത്തിയേഴു ലക്ഷം രൂപയുമായി വാഹനം പിടികൂടി. പണം മദ്ധ്യപ്രദേശിൽ നിന്നും അമരാവതിയിലേക്കു കൊണ്ടുപോകും വഴിയാണ് രഹസ്യ വിവരം ലഭിച്ചതിനേത്തുടർന്ന് പൊലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചത്.
പിടികൂടിയത് പിൻവലിച്ച 500,1000 രൂപാ നോട്ടുകളായിരുന്നു. ഇതിന്റെ ആകെ മൂല്യം 47 ലക്ഷം വരുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പണം പിടിച്ചെടുത്ത വിവരം ആദായനികുതിവകുപ്പിനെ അറിയിച്ചതായി അദ്ദേഹം അറിയിച്ചു.
പണം ഒരു ഇൻഡിക കാറിൽ അമരാവതിയിലേക്കു കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനേതുടർന്നാണ് വാഹനം തടഞ്ഞത്. ഗോവിന്ദ് എന്നൊരാൾ നിലവിൽ ഉപയോഗത്തിലിരിക്കുന്ന ചെറിയ മൂല്യമുളള നോട്ടുകളിലേക്ക് മാറ്റിയെടുക്കുന്നതിനാണ് ഈ പണം കൊണ്ടു പോയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.
രാജ്യത്ത് കളളപ്പണം നിരോധിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി 500,1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനേത്തുടർന്ന് നിരവധിയിടങ്ങളിൽ പണം ഉപേക്ഷിച്ച നിലയിലും, കത്തിച്ചു കളഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗംഗാനദിയിൽ ഒഴുക്കിക്കളഞ്ഞ നിലയിലും 500, 1000 നോട്ടുകൾ കണ്ടെത്തിയിരുന്നു.