ന്യൂഡൽഹി: കറൻസി നിരോധനത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ സൗകര്യാർത്ഥം ഡെബിറ്റ് കാർഡുകൾക്ക് ഡിസംബർ 31 വരെ സർവ്വീസ് ചാർജ്ജ് ഈടാക്കില്ലെന്ന് കേന്ദ്രധനമന്ത്രാലയം. ട്രെയിൻ ടിക്കറ്റുകൾ ഇ-ടിക്കറ്റ് ആയി ബുക്ക് ചെയ്യുന്നവർക്കും സർവ്വീസ് ചാർജ്ജ് ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.
രാജ്യത്തെ 82,000 എ.ടി.എം കൗണ്ടറുകൾ ഉടൻ തന്നെ പുനഃക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ പ്രതിസന്ധിക്കു പരിഹാരം കാണുന്നതിനായി നബാർഡ് വഴി 21,000 കോടി രൂപ ജില്ലാസഹകരണബാങ്കുകൾക്ക് നൽകുന്നതിനും കേന്ദ്രസർക്കാർ തീരുമാനമായി. ജില്ലാസഹകരണബാങ്കുകളിൽ ആവശ്യമായത്ര പണം ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് നബാർഡും, റിസർവ്വ് ബാങ്കും നിർദ്ദേശിച്ചിട്ടുളളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫോണുകൾ വഴിയുളള ഡിജിറ്റൽ ട്രാൻസാക്ഷനുകൾക്കും സർവ്വീസ് ചാർജ്ജ് ഈടാക്കുന്നത് കേന്ദ്ര ധനമന്ത്രാലയം ഒഴിവാക്കിയിട്ടുണ്ട്. ഇ-വാലറ്റുകളുടെ പരിധി 10,000ത്തിൽ നിന്നും 20,000 ആയി ഉയർത്തിയതായും അദ്ദേഹം അറിയിച്ചു.