ന്യൂഡൽഹി : ഇസ്ളാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആൾക്ക് സക്കീർ നായിക്കിന്റെ സംഘടന സ്കോളർഷിപ്പ് നൽകിയതായി എൻ ഐ എ യുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ജനുവരിയിൽ ഹൈദരാബാദിൽ നിന്ന് അറസ്റ്റിലായ രാജസ്ഥാൻ സ്വദേശി അബു അനസിനാണ് സക്കീർ നായിക്കിന്റെ സംഘടനയായ ഇസ്ളാമിക് റിസർച്ച് ഫൗണ്ടേഷൻ 80,000 രൂപ സ്കോളർഷിപ്പ് നൽകിയത്.
ഐ ആർ എഫ് കേന്ദ്രങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിലാണ് നിർണായക വിവരം ലഭിച്ചത് .സിറിയയിലേക്ക് പോയി ഇസ്ളാമിക് സ്റ്റേറ്റിനു വേണ്ടി യുദ്ധം ചെയ്യാൻ അബു അനസ് തീരുമാനിച്ചിരുന്ന അതേ കാലയളവിലാണ് സ്കോളർഷിപ്പ് നൽകിയതെന്നും എൻ ഐ എ വ്യക്തമാക്കി.
ഇസ്ളാമിക് സ്റ്റേറ്റ് അനുകൂലികളായി മാറാൻ സക്കീർ നായിക്കിന്റെ പ്രചോദനങ്ങൾ കാരണമാകുന്നു എന്ന ശക്തമായ സംശയം നിലനിൽക്കെയാണ് പുതിയ തെളിവുകൾ ലഭിച്ചത് . കഴിഞ്ഞ ജനുവരിയിലാണ് രാജസ്ഥാനിലെ ടോങ്ക് സ്വദേശിയും ബഹുരാഷ്ട്ര കമ്പനിയായ ടി ഡബ്ള്യു ജിയിലെ സെക്യൂരിറ്റി അനലിസ്റ്റുമായ അബു അനസ് എൻ ഐ എ യുടെ പിടിയിലായത്.