ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണ വിരുദ്ധ നടപടിയ്ക്ക് പിന്നാലെ രാജ്യത്തെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയത് 21,000 കോടി രൂപ. നിക്ഷേപത്തിന്റെ കാര്യത്തില്‍ ബംഗാള്‍ ബഹുദൂരം മുന്നില്‍ നില്ക്കുമ്പോള് കര്‍ണാടകമാണ് തൊട്ട് പിന്നില്‍. മമതാ ബാനര്‍ജിയുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രധാന്യമാണ് പുതിയ വെളിപ്പെടുത്തലിനുള്ളത്.
സാമ്പത്തിക പരിഷ്കരണ നടപടികളെത്തുടര്‍ന്ന് കള്ളപ്പണക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകളെ ദുരുപയോഗം ചെയ്യുന്നുവെന്ന സംശയം ആദ്യം മുതല്‍ തന്നെ നിലനിന്നിരുന്നു. പിന്നാലെ ആര്‍ബിഐ ഇക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇത്രവലിയ അഴിമതി പുറം ലോകമറിഞ്ഞത്. നവംബര്‍ എട്ടിന് ശേഷം ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് ഒഴുകിയെത്തിയ കോടികളില്‍ സിംഹഭാഗവും ബംഗാളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക രംഗം ഖനി ഭീമന്മാര് കയ്യടക്കി വച്ചിരിക്കുന്ന കര്‍ണാടകമാണ് രണ്ടാം സ്ഥാനത്ത്. നവംബര്‍ 9നും 20നും ഇടയിലാണ് ഇത്രയധികം തുക ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.
ജന്‍ധന്‍ അക്കൗണ്ടുകളില്‍ പാന്‍കാര്‍ഡ് സൗകര്യം ആവശ്യമില്ലാതെ 50,000 രൂപ വരെ നിക്ഷേപിക്കാമെന്ന സാധ്യത കള്ളപ്പണക്കാര്‍ മുതലെടുക്കുകയായിരുന്നുവെന്നാണ് നിഗമനം. കമ്മീഷന് വ്യവസ്ഥയില്‍ സാധാരണക്കാരെ ഉപയോഗിച്ച് നിക്ഷേപം നടത്താമെന്നതും ഉപയോഗപ്പെടുത്തി. എന്നാല്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പണത്തിന് മേല്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം എത്തിക്കഴിഞ്ഞു. ഇതിനിടെ കള്ളപ്പണ വിഷയത്തില്‍ കണക്കുകള്‍ പോലും ബംഗാളിനെതിരായതോടെ ജനങ്ങളുടെ പേരില്‍ മമതാ ബാനര്‍ജി നടത്തുന്ന സമരത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.