കശ്മീർ: ജമ്മു കശ്മീരിലെ മച്ചിൽ മൂന്ന് ഇന്ത്യൻ സൈനികരെ വധിക്കുകയും അതിലൊരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്ത പാകിസ്ഥാൻ സൈന്യത്തിന്റെ ദുർന്നടപടിയിൽ കനത്ത പ്രഹരമേൽപ്പിച്ച് ഇന്ത്യൻ സൈന്യത്തിന്റെ പ്രതികാരം.
ഇന്നലെ രാവിലെ മുതൽ അതിശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സൈന്യം മൂന്ന് പാകിസ്ഥാൻ സൈനികരെ വധിച്ചു. 11 പാകിസ്ഥാൻ സിവിലിയൻസും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 120 എം.എം മോർട്ടാറുകളും, മീഡിയം റേഞ്ച് മെഷീൻ ഗണ്ണുകളും ഉപയോഗിച്ചാണ് സൈന്യം അതിർത്തിയിൽ വൈകുന്നേരം 4.30 വരെ പ്രതികാരതാണ്ഡവമാടിയത്. ആക്രമണത്തിൽ പാകിസ്ഥാനു കനത്ത നാശമാണുണ്ടായതെന്നാണ് റിപ്പോർട്ട്. അതേസമയം നാശനഷ്ടങ്ങളുടെ വിശദവിവരങ്ങൾ സൈന്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യൻ സൈനികന്റെ തലയറുത്തെടുത്ത പാക് സൈന്യത്തിന്റെ കാടത്തത്തിന് കനത്ത പ്രത്യാഘാതമേൽപ്പിക്കുമെന്ന് ഇന്ത്യൻ ആർമിയുടെ നോർത്തേൺ കമൻഡ് പ്രഖ്യാപിച്ചിരുന്നു. ഇതിനേത്തുടർന്നാണ് ഇന്നലെ ഇന്ത്യൻ സൈന്യം ആക്രമണമാരംഭിച്ചത്. ഇങ്ങോട്ടാക്രമിക്കാൻ തുനിഞ്ഞാൽ അവർ വെടിയുതിർക്കുന്നതിനു മുൻപേ തിരിച്ചടിക്കുമെന്ന് ഭാരതത്തിന്റെ പ്രതിരോധമന്ത്രി മനോഹർ പരീക്കറും നേരത്തേ മുന്നറിയിപ്പു നൽകിയിരുന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ അതിർത്തി കടന്നെത്തി പ്രകോപനം സൃഷ്ടിച്ചത്.
ഇന്ത്യൻ ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നതിനേത്തുടർന്ന് പാകിസ്ഥാൻ സന്ധിസംഭാഷണത്തിന് ഭാരതത്തോട് അഭ്യർത്ഥിക്കുകയായിരുന്നു. ഒടുവിൽ ഇരു രാജ്യങ്ങളിലേയും ഡി.ജി.എം.ഒമാർ ഹോട്ട് ലൈനിൽ ചർച്ച നടത്തി. പാകിസ്ഥാൻ സൈന്യം സംയമനം പാലിച്ചാൽ തീരാവുന്ന പ്രശ്നമേയുളളൂവെന്നും, പാകിസ്ഥാന്റെ സൈനിക പോസ്റ്റുകളെയാണ് തങ്ങൾ ലക്ഷ്യം വച്ചതെന്നും ഭാരതം അറിയിച്ചു.
തങ്ങളുടെ മൂന്നു സൈനികരും, 11 സാധാരണക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ഭാരതത്തെ അറിയിച്ചു. 2003നു ശേഷം അതിർത്തി കാണുന്ന ഏറ്റവും കനത്ത പോരാട്ടമായിരുന്നു ഇന്നലെ നടന്നത്. ചൊവ്വാഴ്ച വീരമൃത്യു വരിച്ച മനോജ് കുമാർ കുഷ്വാ, പ്രഭു സിംഗ്, ശശാങ്ക് കുമാർ എന്നിവരിൽ പ്രഭു സിംഗിന്റെ 25ആം പിറന്നാൾ ദിനമായിരുന്നു ഇന്നലെ. സ്വരാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ സൈനികന് വീരോചിതമായ പിറന്നാൾ സമ്മാനം നൽകിയാണ് സഹപ്രവർത്തകർ അദ്ദേഹത്തിന്റെ ഭൗതികശരീരം ജന്മനാട്ടിലേക്കയച്ചത്.