ന്യൂഡൽഹി: രാജ്യത്ത് പിൻവലിച്ച 500, 1000 രൂപയുടെ കറൻസികൾ ഉപയോഗിക്കാൻ സാധിക്കുന്ന കാലാവധി ഇന്നുകൊണ്ടവസാനിക്കും. അത്യാവശ്യസേവനങ്ങൾക്കായാണ് പഴയ കറൻസികൾ ഇന്നു വരെ ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നത്. പെട്രോൾ പമ്പുകൾ, റെയിൽവേ കൗണ്ടറുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഇന്ന് അർദ്ധരാത്രി വരെക്കൂടിയേ പഴയ നോട്ടുകൾ സ്വീകരിക്കൂ.
ബാങ്കുകളിലും എ.ടി.എമ്മുകളിലും ഇതിനോടകം ആവശ്യമായത്ര നോട്ടുകൾ എത്തിക്കഴിഞ്ഞു. പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ ഇറങ്ങിയതോടെ രാജ്യത്തു ചില്ലറക്ഷാമവും ഏതാണ്ട് പൂർണ്ണമായും പരിഹരിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. ബാങ്കുകളിലെ തിരക്കും സാധാരണഗതിയിലായി.
സംസ്ഥാനസർക്കാരിനു കീഴിലെ വിവിധ വകുപ്പുകളിൽ പഴയ കറൻസി സ്വീകരിക്കുന്നതും ഇന്ന് അർദ്ധരാത്രിയോടു കൂടി അവസാനിക്കും. അതേസമയം ഡിസംബർ മുപ്പതു വരെ പഴയ കറൻസികൾ ബാങ്കുകളിൽ നൽകി മാറ്റി വാങ്ങാൻ സാധിക്കും. മാറ്റിയെടുക്കാൻ കഴിയുന്ന പരമാവധി തുക 2000 രൂപയാണെങ്കിലും അതിൽ കൂടുതൽ തുക അക്കൗണ്ടുകളിൽ നിക്ഷേപിച്ചു പിൻവലിക്കുന്നതിനു തടസ്സമില്ല. 24,000 രൂപ വരെ ഒരാഴ്ച അക്കൗണ്ടുകളിൽ നിന്നും പിൻവലിക്കാം. എ.ടി.എം കൗണ്ടർ വഴി ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 2500 രൂപയാണ്.