ന്യൂഡൽഹി: കറൻസി മാറ്റത്തേത്തുടർന്ന് സർക്കാരിനെതിരേയുയരുന്ന അനാവശ്യ ആരോപണങ്ങൾക്ക് ഒറ്റ വാക്കിൽ തിരിച്ചടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അവർ അസ്വസ്ഥരാണ്. അവർക്കു തയ്യാറെടുപ്പിനുളള സമയം ലഭിച്ചില്ല. പ്രധാനമന്ത്രി പറഞ്ഞു.
അവരുടെ പ്രശ്നം സർക്കാരിന്റെ തയ്യാറെടുപ്പിനേക്കുറിച്ചല്ല; മറിച്ച് അവർക്കു തയ്യാറെടുക്കാൻ സമയം ലഭിക്കാതിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കും കളളപ്പണത്തിനുമെതിരേ ഇരുട്ടടി പോലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുമ്പോൾ മാത്രമാണ് രാജ്യം മുഴുവൻ നിർണ്ണായകമായ ഈ തീരുമാനം അറിയുന്നത്.
ഭരണഘടനാദിനത്തോടനുബന്ധിച്ചുളള ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കറൻസി പിൻവലിച്ചതിന്റെ പ്രധാന ലക്ഷ്യം രാജ്യത്തെ കളളപ്പണശേഖരത്തെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്ക് ഈ പണം മാറിയെടുക്കാനുളള അവസരം നൽകരുതെന്നത് സർക്കാരിന്റെ ലക്ഷ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കറൻസി പിൻവലിച്ചത് പെട്ടെന്നായിരുന്നുവെന്നു ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻ സിംഗും ഇന്നലെ രാജ്യസഭയിൽ വിമർശനമുന്നയിച്ചിരുന്നു. അഴിമതിക്കെതിരേയുളള കേന്ദ്രസർക്കാരിന്റെ ധീരമായ നീക്കത്തെ എതിർത്തവർക്കുളള ശക്തമായ മറുപടി കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
കറൻസി രഹിത സാമ്പത്തികമേഖലയിലേക്ക് ഭാരതം ചുവടു വയ്ക്കേണ്ട സമയമായി എന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഓരോ വ്യക്തിക്കും അയാളുടെ സ്വന്തം പണം കൈകാര്യം ചെയ്യാനുളള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ആർക്കും അത് അപഹരിച്ചെടുക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഭാരതത്തിലെ ജനങ്ങൾ ഓരോ പേരും അഴിമതിക്കെതിരേയുളള പോരാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.