ന്യൂഡൽഹി: സഭാനടപടികൾ അവസാനിച്ച്, രാജ്യസഭ പിരിഞ്ഞതിനു ശേഷവും സഭയിൽ തന്നെ തുടർന്ന് പ്രധാനമന്ത്രി.
സഭ പിരിഞ്ഞതിനു ശേഷം പതിനഞ്ചു മിനുട്ടോളം സഭയിലെ തന്റെ ഇരിപ്പിടത്തിലിരുന്ന പ്രധാനമന്ത്രിയുടെ അടുത്തെത്തി പ്രതിപക്ഷ കക്ഷികളടക്കം സംഭാഷണത്തിലേർപ്പെടുന്നുണ്ടായിരുന്നു. സംസാരമദ്ധ്യേ മോദി പുഞ്ചിരിക്കുകയും, നർമ്മഭാഷണങ്ങളിലേർപ്പെടുകയും ചെയ്തത് ശൈത്യകാലസമ്മേളനം ആരംഭിച്ചതു മുതൽ പ്രക്ഷുബ്ധമായ സഭയിൽ വേറിട്ടൊരു കാഴ്ചയായി.
വിവിധ രാഷ്ട്രീയപ്പാർട്ടികളിലെ അംഗങ്ങളും പ്രധാനമന്ത്രിയുടെയടുത്തെത്തി സംഭാഷണങ്ങളിലേർപ്പെട്ടു. രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ നിരന്തരം സഭ സ്തംഭിപ്പിക്കുന്നതിനിടെയാണ് വ്യത്യസ്തമായ ഒരു കാഴ്ചയ്ക്ക് രാജ്യസഭ വേദിയാകുന്നത്. ഇന്ന് രാജ്യസഭയിൽ ചോദ്യോത്തരവേളയ്ക്ക് തൊട്ടു മുൻപാണ് പ്രധാനമന്ത്രിയെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇന്ന് സഭയിൽ ലിസ്റ്റ് ചെയ്തിരുന്നു.
സമാജ്വാദി പാർട്ടിയുടെ രാജ്യസഭാംഗം ജയാ ബച്ചൻ, തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ പാർട്ടിയായ എ.ഐ.എ.ഡി.എം.കെയിലെ അംഗങ്ങളോടൊപ്പം പ്രധാനമന്ത്രിയുടെയടുത്തെത്തി കുശലാന്വേഷണങ്ങളിലേർപ്പെട്ടു. ഇവരോടൊപ്പം ഒരു ഇടതുപക്ഷ എം.പിയുമുണ്ടായിരുന്നു. രാജ്യസഭാംഗമായ പ്രശസ്ത ബോക്സർ മേരികോമും പ്രധാനമന്ത്രിയുടെയടുത്തെത്തി സംഭാഷണത്തിലേർപ്പെട്ടു.