ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി കാമറകൾ ഇനിമുതൽ സ്റ്റേഷനുകളിലെ ശുചിത്വവും നിരീക്ഷിക്കും. നിലവിൽ രാജ്യത്തുടനീളമുളള 340 പ്രധാന റെയിൽവേ സ്റ്റേഷനുകൾ സി.സി.ടി.വി സംവിധാനമുളളവയാണ്.
24 മണിക്കൂറും കാമറ നിരീക്ഷണത്തിലിരിക്കുന്ന സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച ഉപയോഗമാണ് നിലവിലുളളത്. ഇതിനു പുറമേയാണ് സ്റ്റേഷനുകളിലെ ശുചിത്വസംബന്ധമായ കാര്യങ്ങളും നിരീക്ഷിക്കുന്നതിന് ഇവ ഉപയോഗപ്പെടുത്തുന്നതെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്ൻ ലോക്‌സഭയെ അറിയിച്ചു.
2014 ജൂലൈയിൽ ഇതു സംബന്ധിച്ച നിർദ്ദേശം എല്ലാ സോണൽ റെയിൽവേകളിലേക്കും റെയിൽവേ ബോർഡ് എത്തിച്ചതായും, സി.സി.ടി.വിയുടെ ഉപയോഗം ശുചിത്വ മേഖലയിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനു നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച വിശദമായ നടപ്പാക്കൽ രൂപരേഖ 2016 മേയ് മാസത്തോടെ എല്ലാ സോണൽ റെയിൽവേ ഓഫീസുകളിലും എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.