ന്യൂഡൽഹി: രാജ്യത്ത് സ്വർണ്ണം കൈവശം വയ്ക്കുന്നതിൽ നിയമഭേദഗതി വരുത്തി കേന്ദ്രസർക്കാർ. വെളിപ്പെടുത്താത്ത പണമുപയോഗിച്ച് അധികസ്വർണ്ണം വാങ്ങിക്കൂട്ടിയവർക്കു മാത്രമാണ് ഈ നിയമം പ്രശ്നങ്ങൾ സൃഷ്ടിക്കുക.
നവംബർ 29ന് പാസാക്കിയ ആദായനികുതി നിയമ ഭേദഗതിയിലാണ് സ്വർണ്ണം കൈവശം സൂക്ഷിക്കുന്നതു സംബന്ധിച്ച പരിഷ്കാരമുളളത്. ഇതു പ്രകാരം വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ (500 ഗ്രാം) സ്വർണ്ണം കൈവശം സൂക്ഷിക്കാനാകും. അവിവാഹിതരായ സ്ത്രീകൾക്ക് 31 പവനും (250 ഗ്രാം) പുരുഷന്മാർക്ക് 12.5 പവനും (100 ഗ്രാം) സ്വർണ്ണം കൈവശം സൂക്ഷിക്കാം. ഇതിനു മുകളിൽ സ്വർണ്ണം കൈവശം സൂക്ഷിക്കുന്ന പക്ഷം ആദായനികുതിവകുപ്പ് ആവശ്യപ്പെട്ടാൽ ഇതിന്റെ വ്യക്തമായ സ്രോതസ്സ് വെളിപ്പെടുത്തേണ്ടി വരും.
അതേസമയം വീടുകളിലും ലോക്കറുകളിലും സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന് നികുതി ചുമത്തില്ല. പൈതൃകസ്വത്തായി ലഭിച്ച സ്വർണ്ണത്തിനും ഈ നിയമം ബാധകമല്ല.
രാജ്യത്ത് 500, 1000 രൂപയുടെ കറൻസി പിൻവലിച്ചതിനേത്തുടർന്ന് നിരവധി പേർ കയ്യിൽ സൂക്ഷിച്ചിരുന്ന കളളപ്പണമുപയോഗിച്ച് സ്വർണ്ണം വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ആദായനികുതി നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടു വന്നത്. ഇതനുസരിച്ച് വെളിപ്പെടുത്തിയ പണമുപയോഗിച്ചു വാങ്ങിയ സ്വർണ്ണാഭരണങ്ങൾ സുരക്ഷിതമായിരിക്കും. ഇതു സംബന്ധിച്ചു പരക്കുന്ന അഭ്യൂഹങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.