ന്യൂഡൽഹി: അതിർത്തി കടന്നുളള തീവ്രവാദത്തിനെതിരേ പാകിസ്ഥാന് ശക്തമായ സന്ദേശവുമായി ഭാരതം. അതിർത്തി കടന്നുളള തുടർച്ചയായ തീവ്രവാദപ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കില്ലെന്നു പറഞ്ഞ ഭാരതം, തീവ്രവാദം അവസാനിപ്പിച്ചതിനു ശേഷമാകാം ചർച്ചകൾ എന്ന് വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്തു നിന്നും ഉഭയകക്ഷി ചർച്ചയ്ക്കുളള അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും, ചർച്ചകൾക്കു താൽപ്പര്യം തന്നെയെങ്കിലും ഈയവസരത്തിൽ അതു നടപ്പില്ലെന്നും കേന്ദ്ര വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
നഗോത്ര തീവ്രവാദി ആക്രമണം അതീവ ഗൗരവമായാണ് ഭാരതം കാണുന്നതെന്നു വ്യക്തമാക്കിയ അദ്ദേഹം; രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഉചിതമെന്നു തോന്നുന്ന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. പാകിസ്ഥാനിൽ നടക്കാനിരുന്ന സാർക്ക് ഉച്ചകോടി നടക്കാതെ പോയതിനു പിന്നിൽ ഭാരതത്തിന്റെ ശ്രമമല്ലെന്നും, അതേസമയം ഭാരതം സാർക്ക് ഉച്ചകോടി ബഹിഷ്കരിച്ചതിനു പിന്നാലെ അവിടുത്തെ അന്തരീക്ഷം അനുകൂലമല്ലെന്നു ചൂണ്ടിക്കാട്ടി മറ്റ് അംഗരാഷ്ട്രങ്ങൾ സാർക്കിന്റെ അദ്ധ്യക്ഷപദമലങ്കരിക്കുന്ന നേപ്പാളിന് അറിയിപ്പു നൽകുകയായിരുന്നെന്നും വികാസ് സ്വരൂപ് പറഞ്ഞു.