ന്യൂഡൽഹി: കോടതി നടപടികൾ നേരിടുന്നതിനായി പണമില്ലാത്തതിനാൽ രണ്ടു വർഷം കൊണ്ട് പ്രവാസി ആയിരം കിലോമീറ്ററുകളിലധികം നടന്ന സംഭവത്തിൽ കേന്ദ്രമന്ത്രി സുഷമാസ്വരാജ് ദുബായിലെ ഇന്ത്യൻ എംബസിയോട് റിപ്പോർട്ട് തേടി.
തിരുച്ചിറപ്പളളി സ്വദേശി സെൽവരാജാണ് സാഹസികമായ ഈ യാത്ര ചെയ്തത്. സ്വദേശത്ത് തിരികെയെത്താൻ ആവശ്യമായ വിമാനടിക്കറ്റ് ലഭ്യമാകുന്നതിനു വേണ്ടിയാണ് ദുബായിലെ ട്രാഫിക്കും, കൊടും ചൂടും, മണൽക്കാറ്റും അതിജീവിച്ച് ഒരു ദിവസം 44 കിലോമീറ്ററുകൾ വീതം സെൽവരാജ് നടന്നത്. സോനാപൂരിലെ ഒരു പൊതു പാർക്കിൽ താമസിച്ചിരുന്ന സെൽവരാജ് കരാമയിൽ സ്ഥിതി ചെയ്യുന്ന ലേബർ കോടതിയിലേക്ക് എത്തുന്നതിനാവശ്യമായ ഏതാനും ദിർഹങ്ങൾ കൈവശമില്ലാത്തതിന്റെ പേരിൽ ബസ് ലഭ്യമായിരുന്നിട്ടും ഒരു വഴിക്കു മാത്രം 22 കിലോമീറ്ററുകൾ കാൽനടയായി താണ്ടുകയായിരുന്നു. കോടതി നടപടികൾ അവസാനിച്ചതിനു ശേഷം തിരികെയും നടന്നു തന്നെ തന്റെ വാസസ്ഥാനത്തെത്തും.
രണ്ടു മണിക്കൂറുകൾ കൊണ്ടാണ് സെൽവരാജ് ഈ 22 കിലോമീറ്ററുകൾ താണ്ടിയിരുന്നത്. തിരികെയെത്താൻ വീണ്ടും രണ്ടു മണിക്കൂറുകൾ. സോനാപ്പൂരിലെ ഒരു പൊതു പാർക്കിലാണ് സെൽവരാജ് മാസങ്ങളായി കഴിയുന്നത്.
വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ദുബായിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ട്വീറ്റ് ചെയ്തു.