ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്ടർ അഴിമതിക്കേസിൽ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിച്ചലിനെതിരേ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 3,600 കോടി രൂപയുടെ വി.വി.ഐ.പി ഹെലികോപ്ടർ അഴിമതിയുടെ ഇടനിലക്കാരനായ ഇയാൾ ബ്രിട്ടീഷ് പൗരത്വമുളളയാളാണ്. ഇതോടൊപ്പം ഇയാളുടെ രണ്ട് ഇന്ത്യൻ പങ്കാളികൾക്കും, ഒരു ഇന്ത്യൻ കമ്പനിക്കുമെതിരേ കോടതി സമൺസ് അയച്ചിട്ടുണ്ട്.
കേസ് തുടർവാദത്തിനായി ജനുവരി ഏഴിലേക്കു മാറ്റി വച്ചു. സ്പെഷ്യൽ ജുഡിഷ്യൽ ജഡ്ജ് അരവിന്ദ് കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജെയിംസ് എന്നൊരാൾക്കെതിരേയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മീഡിയ എക്സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനും അതിന്റെ ഡയറക്ടർമാരായ ആർ.കെ.നന്ദ, ജെ.ബി.സുബ്രഹ്മണ്യം എന്നിവർക്കെതിരേയും കോടതി സമൺസ് അയച്ചിട്ടുണ്ട്.
ഈ സ്ഥാപനം നിർമ്മിച്ചത് മറ്റു രണ്ടു പേരോടൊപ്പം ജയിംസ് ആണെന്നു കണ്ടെത്തിയ കോടതി ഇവർക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും വ്യക്തമാക്കി.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ നവീൻ കുമാർ മത്തയ്‌ക്ക് കൈമാറിയ ഉത്തരവിൽ മിച്ചലിനെ കോടതിയുടെ മുൻപിൽ ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.
ജൂണിൽ 1,300 പേജുകളുളള ചാർജ്ജ് ഷീറ്റ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്തിരുന്നു. ഈ ചാർജ്ജ് ഷീറ്റ് പ്രകാരം അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയിൽ നിന്നും 30 മില്യൺ യൂറോ ജയിംസ് കൈപ്പറ്റിയതായും പറയുന്നു.
യു.പി.എ ഭരണകാലത്ത് നടന്ന വമ്പൻ അഴിമതികളിലൊന്നാണ് അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലികോപ്ടർ അഴിമതി.