ബെർണേ: സ്വിസ് അക്കൗണ്ടുകളിലെ സംശയാസ്പദമായ നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയടക്കമുളള ചില രാജ്യങ്ങളുമായി പങ്കു വയ്ക്കുന്നതു സംബന്ധിച്ച് സ്വിറ്റ്സർലണ്ട് നടപടിക്രമങ്ങൾ ആരംഭിച്ചു. ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ (എ.ഇ.ഒ.ഐ) നിയമം പ്രാബല്യത്തിൽ വരുത്തുന്നതു സംബന്ധിച്ച നടപടിക്രമങ്ങളാണ് സ്വിറ്റ്സർലണ്ട് നടപ്പിലാക്കി വരുന്നത്.
ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ 2017 മാർച്ച് 15 വരെ തുടരുമെന്ന് സ്വിസ് ഫെഡറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻസ് (എഫ്.ഡി.എഫ്) പ്രസ്താവനയിൽ അറിയിച്ചു.
എ.ഇ.ഒ.ഐ വ്യവസ്ഥ 2018 ജനുവരി ഒന്നിനു നിലവിൽ വന്നാൽ 2019 മുതൽ സ്വിസ് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങൾ ഭാരതത്തിനു ലഭ്യമായിത്തുടങ്ങുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇതു നടപ്പിൽ വരുത്തുന്നതിനായുളള സംയുക്ത പ്രതിജ്ഞാപത്രം നവംബർ 22ഓടെ ഇരുരാജ്യങ്ങളും ഒപ്പു വച്ചതിനേത്തുടർന്നാണ് സ്വിറ്റ്സർലണ്ട് നടപടിക്രമങ്ങൾ ആരംഭിച്ചത്.
ഭരതത്തേക്കൂടാതെ ആൻഡോറ, അർജന്റീന, ബാർബഡോസ്, ബർമുഡ, ബ്രസീൽ, ബ്രിട്ടീഷ് വിർജിൻ ഐലൻഡുകൾ, കെയ്മാൻ ഐലൻഡുകൾ, ചിലി, ഫാറോ ഐലൻഡുകൾ, ഗ്രീൻലാൻഡ്, ഇസ്രയേൽ, മൗറീഷ്യസ്, മെക്സിക്കോ, മൊണാകോ, ന്യൂസിലൻഡ്, സാൻ മറീനോ, സൗത്ത് ആഫ്രിക്ക, ടർക്കി, ഉറുഗ്വേ തുടങ്ങിയ രാഷ്ട്രങ്ങൾക്കും സ്വിസ് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായുളള അന്തിമ അനുമതി 2016ലെ പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിൽ ലഭ്യമാകേണ്ടതുണ്ടെന്നും എഫ്.ഡി.എഫ് വ്യക്തമാക്കി.
ഭാരതത്തിലെ കളളപ്പണനിക്ഷേപം സംബന്ധിച്ച ചർച്ചകളുടെ കേന്ദ്രബിന്ദു സ്വിസ് അക്കൗണ്ടുകളാണ്. പ്രധാനമന്ത്രി കളളപ്പണം തുടച്ചു നീക്കുന്നതിനായി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചപ്പൊഴും സ്വിസ് അക്കൗണ്ടുകളിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നതു സംബന്ധിച്ച ചർച്ചകൾ ഉയർന്നു വന്നിരുന്നു. പുതിയ വ്യവസ്ഥ നടപ്പിൽ വരുന്നതോടെ സ്വിസ് അക്കൗണ്ടുകളിലെ ഭാരതീയരുടെ നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ രാജ്യത്തിന് സുതാര്യമാകും.