മുംബൈ: വിദ്യാഭ്യാസരംഗത്തെ വിവിധ സ്കോളർഷിപ്പുകൾ ലഭ്യമാകുന്നതിന് അക്കൗണ്ടുകൾ ആധാർ കാർഡുമായി ബന്ധപ്പെടുത്തുന്നതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് നിർദ്ദേശം നൽകി. സ്കോളർഷിപ്പുകൾ കൂടാതെ മറ്റ് ആനുകൂല്യങ്ങളും ആധാർ കാർഡ് വഴി ബന്ധിപ്പിക്കുന്നതിനാണ് അദ്ദേഹം നിർദ്ദേശം നൽകിയത്.
മുംബൈ യൂണിവേഴ്സിറ്റി, സാവിത്രീബായ് ഫൂലെ പൂനെ യൂണിവേഴ്സിറ്റി, നാഗ്പൂർ യൂണിവേഴ്സിറ്റി എന്നീ സർവ്വകലാശാലകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുളള രൂപരേഖ തയ്യാറാക്കുന്നതിനും ഫട്നവിസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഉത്തരവിറങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങളാണ് വ്യക്തമാക്കിയത്. പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, ടെക്നിക്കൽ, സാമൂഹ്യ നീതി വിഭാഗങ്ങളിലെ വിദ്യാഭ്യാസ മേഖലകളിലെ പ്രധാന പുരോഗതികൾ സംബന്ധിച്ച് മുഖ്യമന്ത്രി മറ്റു മന്ത്രിമാരായ വിനോദ് താവ്ഡേ, രവീന്ദ്ര വൈകർ, ദിലീപ് കുംബ്ലേ എന്നിവരുമായി ചേർന്ന മൂന്നു വ്യത്യസ്ത യോഗങ്ങളിൽ വിലയിരുത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരും ഈ യോഗങ്ങളിൽ സന്നിഹിതരായിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലുളള വിദ്യാലയങ്ങളിലും, എയിഡഡ് വിദ്യാലയങ്ങളിലും ബയോമെട്രിക് ഹാജർ സംവിധാനം നിർബന്ധമാക്കുന്നതിനും, പണമിടപാടുകൾ പൂർണ്ണമായും ഡിജിറ്റൽ മോഡിലേയ്ക്കു മാറ്റുന്നതിനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായും സി.എം.ഒ വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ 33,000 വിദ്യാലയങ്ങളെയും ഡിജിറ്റലൈസ് ചെയ്യുന്നതിനുളള നിർദ്ദേശവും ദേവേന്ദ്ര ഫട്നവിസ് നൽകി. ദളിത് കർഷകർക്കു വേണ്ടി ആവിഷ്കരിച്ച ഡോ. ബാബാസാഹേബ് അംബേദ്കർ സംരംഭകത്വപദ്ധതി വിലയിരുത്തിയ മുഖ്യമന്ത്രി ദിവ്യാംഗർക്കും, മുതിർന്ന പൗരന്മാർക്കും വേണ്ടി പ്രത്യേക നയരേഖയ്ക്കു രൂപം നൽകുന്നതിനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇവർക്കായി വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുളള ഈ പദ്ധതി സംബന്ധിച്ച രൂപരേഖ 2017 മാർച്ച് 17നു മുൻപായി സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചതായും ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.