ന്യൂഡൽഹി : ഗോധ്രാനന്തര കലാപത്തിൽ ദുരിതമനുഭവിച്ചവരുടെ പേരിൽ ലഭിച്ച വിദേശ സഹായം വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിൽ ടീസ്ത സെതൽവാദിനെതിരെയുള്ള തെളിവുകൾ ഗുജറാത്ത് പോലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ചു . ടീസ്തയും ഭർത്താവ് ജാവേദും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കോടതിയെ തെറ്റീദ്ധരിപ്പിക്കുകയാണെന്നും പോലീസ് സത്യവാങ്മൂലം നൽകി.
ടീസ്തയുടേയും ജാവേദിന്റെയും നേതൃത്വത്തിലുള്ള സർക്കാരിതര സംഘടനകൾക്ക് ലഭിച്ച ഒൻപതേമുക്കാൽ കോടിയുടെ സംഭാവനയിൽ നാലുകോടിയോളം രൂപ സ്വകാര്യ ആവശ്യത്തിനായി ചെലവഴിച്ചു. കേന്ദ്രമാനവശേഷി വികസന വകുപ്പ് 2011 ൽ നൽകിയ ഒന്നേമുക്കാൽ കോടിയിൽ നിന്നും ഇതേ രീതിയിൽ തുക പിൻവലിച്ചിട്ടുണ്ട്. സംഘടനകളുടെ അക്കൗണ്ടിൽ നിന്നുള്ള തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റിയതിന്റെ തെളിവുകളും പോലീസ് സമർപ്പിച്ചു.
ദുരിതമനുഭവിച്ചവർക്ക് വേണ്ടി നടത്തിയ കേസുകൾ സൗജന്യമാണെന്ന ടീസ്തയുടെ വാദവും പോലീസ് ഖണ്ഡിച്ചു . ഇതുവരെ 71.40 ലക്ഷം വക്കീൽ ഫീസായി നൽകിയിട്ടുണ്ടെന്നതിന്റെ തെളിവുകളും പോലീസ് ഹാജരാക്കി. ഇരുവരേയും കസ്റ്റഡിയിൽ വിട്ടുകിട്ടിയാലേ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പോലീസ് കോടതിയെ അറിയിച്ചു.
സാമ്പത്തിക കുറ്റകൃത്യ ആരോപണത്തെ തുടർന്ന് ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ച ദമ്പതികൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന അനുകൂല വിധി സുപ്രീം കോടതിയിൽ നിന്ന് സമ്പാദിച്ചു . എന്നാൽ പോലീസ് ആവശ്യപ്പെടുന്ന വിവരങ്ങൾ ഹാജരാക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു . അതേസമയം ഇരുവരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസിന്റെ വാദം .