അസം: നരഭോജി കടുവയുടെ സഞ്ചാരദിശയറിയുന്നതിന് അസം വനം വകുപ്പ് സൈന്യത്തിന്റെ ഡ്രോണിന്റെ സഹായം തേടി. സോനിത്പൂരിലെ തെസ്പൂർ പ്രദേശത്ത് ഭീതി പടർത്തി കടന്നു കളഞ്ഞ കടുവയെ കണ്ടെത്തുന്നതിനാണ് ഡ്രോണിന്റെ സഹായം തേടിയത്.
മിസമാരി സൈനിക താവളത്തിലെ ഡ്രോണാണ് കടുവയുടെ സഞ്ചാരദിശയറിയുന്നതിനായി ഉപയോഗിച്ചത്. ബുധനാഴ്ച രാത്രി കോലിബാരി താപു പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നതായി നോർത്തേൺ റേഞ്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി. ശിവകുമാർ പറഞ്ഞു.
ഫോറസ്റ്റ് വകുപ്പിന്റെ അഭ്യർത്ഥനപ്രകാരം മിസമാരി സൈനിക ക്യാമ്പിൽ നിന്നും ഡ്രോൺ വിട്ടു നൽകുകയായിരുന്നു. ഇതുപയോഗിച്ചു നടത്തിയ തിരച്ചിലിൽ കടുവയുടേയും മറ്റു ചില വന്യമൃഗങ്ങളുടേയും വീഡിയോ ദൃശ്യങ്ങൾ ലഭിച്ചതായി ശിവകുമാർ പറഞ്ഞു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കടന്നു ചെല്ലാൻ കഴിയാത്തത്ര ഉൾഭാഗത്തായാണ് കടുവയെ കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മിസമാരിയിൽ നിന്നും കോലിബാരി, താപു, ലൗഖോവ പ്രദേശങ്ങളിലായി പത്തു കിലോമീറ്റർ ചുറ്റളവിൽ തിരച്ചിൽ നടത്താൻ സഹായകമാകുന്നതാണ് ഡ്രോൺ.
തേസ്പൂരിൽ നിന്നും എട്ടു കിലോമീറ്റർ മാറി ഡോലാബാരിയിൽ രണ്ടു വ്യത്യസ്തയിടങ്ങളിലായി ഒരു സ്ത്രീയെയും, മറ്റൊരാളെയും കൊല ചെയ്തിട്ടാണ് കടുവ കാട്ടിൽ മറഞ്ഞത്. ഇതേത്തുടർന്ന് റിസർവ്വ് വനമായ കാശിരംഗ നാഷണൽ പാർക്കിനുളളിൽ ഡ്രോൺ പറത്തി നിരീക്ഷണം നടത്തുന്നതിന് വനം വകുപ്പും, സൈന്യവും തമ്മിൽ ധാരണയാവുകയായിരുന്നു.
വടക്കു കിഴക്കൻ വനമേഖലയിൽ ഡ്രോണുപയോഗിച്ച് വന്യമൃഗങ്ങളെ തിരയുന്നത് ഇതാദ്യമാണെന്നും ഭാവിയിലും ഈ സേവനം ലഭ്യമാക്കുന്നതു സംബന്ധിച്ച് പ്രതിരോധമന്ത്രാലയവുമായി ചർച്ച നടത്തുമെന്നും ശിവകുമാർ പറഞ്ഞു. കടുവയെ കണ്ടെത്തുന്നതിനായി ജി.പി.എസ് ട്രാക്കിംഗ് സിസ്റ്റവും വനം വകുപ്പ് ഉപയോഗിച്ചിരുന്നു.