ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട വിഘടനവാദി നേതാവ് ബുർഹാൻ വാനി പാക് ഭീകരൻ ഹാഫിസ് സെയ്ദുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നതിന്‍റെ തെളിവുകൾ പുറത്ത്. ഇരുവരും തമ്മിലുള്ള ടെലിഫോൺ സംഭാഷണമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു ദേശീയ ചാനലാണ് സംഭാഷണം പുറത്ത് വിട്ടത്.
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ബുർഹാൻ വാനി ഹാഫിസ് സെയ്ദുമായി സംസാരിച്ചതാണ് പുറത്ത് വന്നിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ഇന്ത്യയ്‌ക്കെതിരെ പൊരുതാൻ ഒരുമിച്ച് നിൽക്കാമെന്ന് ബുർഹാൻ വാനി ലഷ്കർ ഇ തൊയ്ബ തലവനായ ഹാഫിസ് സെയ്ദിനോട് പറയുന്നു.
ബുർഹാൻ വാനിയുടെ പ്രവർത്തനങ്ങളെ ഹാഫിസ് അഭിനന്ദിക്കുന്നുമുണ്ട്. മോശം സാഹചര്യത്തിലാണ് നിങ്ങൾ കഴിയുന്നതെന്നറിയാം.എങ്കിലും മുന്നോട്ട് പോവുക.പിന്തുണയുണ്ടാകുമെന്ന് പാക് ഭീകരൻ വ്യക്തമാക്കുന്നു. ശത്രു ഏറെക്കുറെ പരാജയപ്പെട്ടു. എന്നാൽ ലക്ഷ്യം നേടാൻ ഇനിയും മുന്നോട്ട് പോകണം. ഇതിന് ഹിസ്ബുൾ മുജാഹിദീനും ലഷ്കറെ തോയിബയും യോജിച്ച് പ്രവർത്തിക്കണമെന്നും ബുർഹൻ വാനി പറയുന്നു.
രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചാണ് ചാനൽ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്.
ഹിസ്ബുൾ മുജാഹിദീൻ കമാൻഡറായ ബുർഹാൻ വാനി കഴിഞ്ഞ ജൂലായിലാണ് കൊല്ലപ്പെട്ടത്. തുടർന്ന് കശ്മീരിൽ അരങ്ങേറിയ പ്രക്ഷോഭം മാസങ്ങൾ നീണ്ടുനിന്നു. ബുർഹൻ വാനിയെ ന്യായീകരിച്ച് വിവിധ രാഷ്‌ട്രീയ കക്ഷികളും രംഗത്ത് വന്നിരുന്നു. ബുർഹൻ വാനി രാജ്യദ്രോഹ നിലപാടാണ് കൈക്കൊണ്ടിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തെളിവുകൾ.