ന്യൂഡൽഹി: രാജ്യത്തെ വിവിധയിടങ്ങളിലെ ജൻധൻ അക്കൗണ്ടുകളിൽ തിരിമറി നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. 1.64 കോടിയോളം രൂപയുടെ ക്രമക്കേടാണ് രാജ്യത്തുടനീളമുളള വിവിധ ജൻധൻ അക്കൗണ്ടുകളിലായി കണ്ടെത്തിയിട്ടുളളത്.
കേരളത്തിൽ കൊച്ചിയിലുളള അക്കൗണ്ടുകളിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുളളത്. വാരാണസി, കൊൽക്കൊത്ത, ബീഹാർ എന്നിവിടങ്ങളിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു അക്കൗണ്ടിൽ മാത്രം 40 ലക്ഷം രൂപ നിക്ഷേപം നടത്തിയതായി കണ്ടെത്തി. ഇവയുടെയൊന്നും സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല.
ജൻധൻ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് കളളപ്പണം വെളുപ്പിക്കൽ നടക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ആദായനികുതിവകുപ്പ് പരിശോധന നടത്തിയത്. പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണ്.