ഇസ്ലാമാബാദ്: ഭാരതത്തിനെതിരേ ശക്തമായി തിരിച്ചടിക്കണമെന്ന് പുതുതായി ചുമതലയേറ്റ പാകിസ്ഥാൻ സൈനികമേധാവി ലഫ്റ്റനന്റ് ജനറൽ ഖമർ ജാവേദ് ബജ്‌വ. നിയന്ത്രണരേഖയിലും, റാവൽപിണ്ടിയിലും സൈനികരെ സന്ദർശിച്ച ശേഷമായിരുന്നു ബജ്‌വയുടെ പ്രതികരണം.
ഭാരതത്തിന്റെ ഭാഗത്തു നിന്നുള്ള ഏതൊരു നീക്കത്തിനും ശക്തമായി പ്രതികരിക്കണമെന്നും ബജ്‌വ സൈനികർക്കു നിർദ്ദേശം നൽകി. നിയന്ത്രണരേഖയിൽ ഭാരത സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചാൽ സർവ്വ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. ബജ്‌വ കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ മുൻ സൈനികമേധാവിയായിരുന്ന ജനറൽ റഹീൽ ഷറീഫ് വിരമിച്ച ഒഴിവിലാണ് ബജ്‌വ ചുമതലയേറ്റത്. പാകിസ്ഥാൻ സൈന്യത്തിലെ ഏറ്റവും വലിയ വിഭാഗമായ പത്താം സൈനികവ്യൂഹത്തിന്റെ ചുമതല വഹിച്ചിരുന്നയാളാണ് ബജ്‌വ. എക്കാലത്തും കടുത്ത ഇന്ത്യാവിരുദ്ധനിലപാടുകൾ പുലർത്തിയിരുന്ന റഹീൽ ഷറീഫിന്റെ പിൻഗാമിയായ ബജ്‌വ, റഹീലിന്റെ പാത തന്നെയാണ് പിന്തുടരുന്നതെന്ന സൂചനയാണ് പുതിയ പരാമർശത്തിലൂടെ വെളിവാകുന്നത്.