പഠാൻകോട്ട്: പഠാൻകോട്ട് സൈനിക താവളത്തിനു സമീപം ആയുധധാരികളായ അഞ്ചോളം പേരെ കണ്ടെന്ന് ഗ്രാമവാസി വെളിപ്പെടുത്തിയതിനേത്തുടർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ. സ്വാത് കമാൻഡോകൾ ഉൾപ്പെടെയുളള 250ഓളം സുരക്ഷാസൈനികരാണ് തിരച്ചിൽ നടത്തുന്നത്.
സായുധരായ നാലോ അഞ്ചോ പേരെ കണ്ടുവെന്നാണ് ഗ്രാമവാസി വെളിപ്പെടുത്തിയത്. അതേസമയം ഇയാൾ മദ്യപനായിരുന്നുവെന്നും വിവരം സത്യമാണോയെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും പഠാൻകോട്ട് എസ്.എസ്.പി രാകേഷ് കുശാൽ പറഞ്ഞു. വിവരം സത്യമാണോയെന്നറിയില്ല. വിവരം നൽകിയയാൾ മദ്യപാനിയാണ്. എന്നാൽ സുരക്ഷാവിഷയത്തിൽ ഒരു പരീക്ഷണത്തിനു തങ്ങൾ തയ്യാറല്ല. അതുകൊണ്ട് വിവരം ലഭിച്ചയുടൻ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു. ഗ്രാമവാസി, ആയുധധാരികളെ കണ്ടെത്തിയെന്നു പറയപ്പെടുന്ന സമയം കഴിഞ്ഞ് 24 മണിക്കൂറോളം കഴിഞ്ഞാണ് സൈന്യത്തിന് വിവരം കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് പൊലീസ്, ഹിമാചൽ പ്രദേശ് പൊലീസ്, ആർമി എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ഈ വർഷം ജനുവരിയിൽ പഠാൻകോട്ട് സൈനികത്താവളം തീവ്രവാദി ആക്രമണത്തിനിരയായിരുന്നു. ആക്രമണത്തിൽ ഏഴു ജവാന്മാർ വീരമൃത്യു വരിച്ചു. നാലു തീവ്രവാദികളെ സൈന്യം വധിച്ചു. ഈ ആക്രമണം നടക്കുന്നതിനു മുൻപേ ആയുധധാരികളായ അഞ്ചു പേരെ സ്ഥലത്തു കണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.