ദുബായ്: ദുബായിൽ ടാക്സികളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറകൾ ഘടിപ്പിക്കുന്നു. വാഹന അപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. എന്നാൽ ടാക്സികളിൽ യാത്ര ചെയ്യുന്നവർ ക്യാമറയുടെ നിരീക്ഷണ പരിധിയിൽ വരില്ലെന്നും ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി വ്യക്തമാക്കി.
ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ എമിറേറ്റിലെ ടാക്സികളിൽ ഘടിപ്പിച്ച ക്യാമറകൾ വിജയകരമായതിനാലാണ് എല്ലാ ടാക്സികളിലും സുരക്ഷാ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. പ്രധാനമായും ടാക്സി ഡ്രൈവർമാരെ നിരീക്ഷിക്കാനാണ് ക്യാമറകൾ സ്ഥാപിക്കുക. വാഹനങ്ങൾ അപകടത്തിൽ പെടുന്നത് കുറക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ആർടിഎയുടെ കേന്ദ്ര ഓഫീസുമായി ബന്ധിപ്പിച്ചാണ് ക്യാമറ സംവിധാനം പ്രവർത്തിക്കുക. ഡ്രൈവർമാരുടെ മാനസിക ശാരീരിക സ്ഥിതി ക്യാമറയിലൂടെ നിരീക്ഷിക്കാനും അധികൃതർക്ക് സാധിക്കും. 3 ക്യാമറകൾ ആണ് ടാക്സികളിൽ ഉണ്ടാവുക. മുൻവശത്തെ സെൻട്രൽ മിററിൽ ഒന്നും മറ്റു രണ്ടു ക്യാമറകളും സ്റ്റിയറിങ്ങിലും ഘടിപ്പിക്കും. ദുബായിലെ 9500 ടാക്സികളിലാണ് ക്യാമറകൾ സ്ഥാപിക്കുക.
അടുത്ത വർഷം ആദ്യത്തോടെ തുടങ്ങി 2018 ആവുമ്പോഴേക്കും എല്ലാ ടാക്സികളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും ആർടിഎ അറിയിച്ചു.