തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയെ എതിർക്കുന്നതിന് എന്തിനാണെന്ന് സിപിഎം നേതാക്കൾ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് സംശയമുള്ള സഹകരണ ബാങ്കുകളിൽ രാജ്യ വ്യാപകമായാണ് റെയ്ഡ് നടത്തുന്നത്. അത് പുത്തൻ തലമുറ ബാങ്കുകളെ സഹായിക്കാനാണെന്ന കോടിയേരിയുടെ ആരോപണം വിചിത്രമാണ്.
മടിയിൽ കനമുള്ളതു കൊണ്ടാണ് സിപിഎം നേതാക്കള്‍ റെയ്ഡിനെ എതിർക്കുന്നത്. രാജ്യത്തെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനോ നേതാക്കൾക്കോ ഇല്ലാത്ത ഭയമാണ് സിപിഎമ്മിനും അവരുടെ നേതാക്കൾക്കുമുള്ളത്. സഹകരണ ബാങ്കുകളിൽ അസ്വാഭാവികമായി ഒന്നുമില്ലെങ്കിൽ പരിശോധനയെ എതിർക്കേണ്ട ആവശ്യം എന്തിനാണ്?.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ നിന്ന് മാത്രം കണക്കിൽ പെടാത്ത 266 കോടി രൂപയാണ് സിബിഐ പിടിച്ചെടുത്തത്. കണ്ണൂർ, കോഴിക്കോട്, കാസർകോട്, തൃശൂർ ബാങ്കുകൾ സംശയത്തിന്റെ നിഴലിലുമാണ്. ഈ സാഹചര്യത്തിൽ പരിശോധനയെ എതിർക്കുന്നത് കള്ളപ്പണക്കാരെ സംരക്ഷിക്കാൻ മാത്രമാണ്. ഇതിന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒത്താശ ചെയ്യുകയാണ്.
പരിശോധനയെ സ്വാഗതം ചെയ്യുകയും അതിന് എത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നിലപാടിൽ നിന്ന് സിപിഎം പിൻമാറണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.