തിരുവനന്തപുരം: സംസ്ഥാനത്ത് കേസുകളിൽ യു.എ.പി.എ ചുമത്തുമ്പോൾ കരുതൽ വേണമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ നിർദ്ദേശിച്ചു. ഇതിനായി ജില്ലാ പൊലീസ് മേധാവിയുടെ അനുമതി നൽകണമെന്നു കാട്ടി ഡി.ജി.പി സർക്കുലർ ഇറക്കി.
യു.എ.പി.എ കൂടാതെ എൻ.ഐ.എ ആക്ട്, രാജ്യദ്രോഹക്കുറ്റം തുടങ്ങിയ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളിന്മേൽ പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കുന്നതിനു മുൻപ് ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി തേടണം. ഈ വകുപ്പുകൾ ചുമത്തുന്നതിന് ആവശ്യമായ ശക്തമായ തെളിവുകൾ ഉണ്ടാവണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. കേസുകളിൽ യു.എ.പി.എ ചുമത്തുന്നതുമായി ബന്ധപ്പെട്ട് സമീപകാകത്ത് ഉയർന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
സി.ഐ മുതൽ എസ്.പി വരെയുളള ഉദ്യോഗസ്ഥരിൽ നിന്നും ആവശ്യമായ ഉപദേശങ്ങൾ സ്വീകരിക്കാതെ കേസുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ലെന്നും, അറസ്റ്റുകൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും സർക്കുലറിൽ നിർദ്ദേശമുണ്ട്.
ഗുരുതരമായ വകുപ്പുകളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതു സംബന്ധിച്ച് എസ്.പി, ഡി.വൈ.എസ്.പി റാങ്കുകളിലുളള ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിജ്ഞാനം നൽകുന്നതിനുളള നടപടികൾ റേഞ്ച് ഐ.ജിമാർ സ്വീകരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു.