തൊടുപുഴ: സംസ്ഥാന വൈദ്യുതമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ എം.എം മണി രണ്ടാം പ്രതിയായ അഞ്ചേരി ബേബി വധക്കേസിൽ തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇന്നു വിധി പറയും. കേസിലെ ഒന്നാം പ്രതി പാമ്പുപാറ കുട്ടൻ, രണ്ടാം പ്രതി ഒ.ജി.മദനൻ എന്നിവരാണ്. കേസിൽ സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രനുൾപ്പെടെയുളള മൂന്നു പേരെകൂടി പ്രതി ചേർക്കണമെന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ ഹർജ്ജിയിന്മേലും ഇന്നു വിധി പറയും.
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊല ചെയ്ത കേസ് പുനരന്വേഷണം ആരംഭിക്കുന്നത് എം.എം മണി മണക്കാട് നടത്തിയ കുപ്രസിദ്ധ പ്രസംഗത്തേത്തുടർന്നായിരുന്നു. സി.പി.എം ഉടമ്പഞ്ചോല മുൻ ലോക്കൽ സെക്രട്ടറി പി.എൻ മോഹൻദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം.എം മണി, കെ.കെ.ജയചന്ദ്രൻ എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.
സി.പി.എമ്മിനും എം.എം മണിക്കും ഇന്നത്തെ വിധി നിർണ്ണായകമാണ്. കോടതിവിധി പ്രതികൂലമായാൽ മണിക്ക് മന്ത്രിസ്ഥാനം നഷ്ടമാകും. വിധി പ്രസ്താവിക്കുന്നതിനു മുന്നോടിയായി തനിക്കു പൊലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിബി ചേനപ്പാടി പല തവണ ജില്ലാ കളക്ടർ ഉൾപ്പെടെയുളളവർക്കു കത്തു നൽകിയിട്ടും അവഗണിക്കുകയായിരുന്നു എന്നു പരാതിയുയർന്നിരുന്നു. തുടർന്ന് പ്രോസിക്യൂട്ടർക്കും സാക്ഷികൾക്കും സംരക്ഷണം നൽകുന്നതിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.
ഹൈക്കോടതി തളളിയ കേസിൽ പുനരന്വേഷണം നടത്താനാകില്ലെന്ന നിലപാടായിരുന്നു പ്രതിഭാഗം കോടതിയിൽ സ്വീകരിച്ചിരുന്നത്.