തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, സംസ്ഥാന വൈദ്യുതമന്ത്രിയുമായ എം.എം മണി സമർപ്പിച്ച വിടുതൽ ഹർജ്ജി കോടതി തളളി. മണി പ്രതിയായി തുടരുമെന്നും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. കേസിൽ തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനെ കേസിൽ പ്രതി ചേർക്കുന്നതിനും കോടതി നിർദ്ദേശിച്ചു. സി.ഐ.ടി.യു നേതാവ് എ.കെ ദാമോദരനും പ്രതിപ്പട്ടികയിലുണ്ട്. ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് കേസിൽ കോടതിയുടെ വിധിയെന്നു വിലയിരുത്തപ്പെടുന്നു.
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊല ചെയ്ത കേസ് പുനരന്വേഷണം ആരംഭിക്കുന്നത് എം.എം മണി മണക്കാട് നടത്തിയ കുപ്രസിദ്ധ പ്രസംഗത്തേത്തുടർന്നായിരുന്നു. സി.പി.എം ഉടുമ്പന്‍ചോല മുൻ ലോക്കൽ സെക്രട്ടറി പി.എൻ മോഹൻദാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എം.എം മണി, കെ.കെ.ജയചന്ദ്രൻ എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.