തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി വിചാരണ നേരിടണമെന്ന കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബേബിയുടെ കുടുംബം. ദൈവത്തിന്റെ കൈകള്‍ കൊണ്ട് നീതി നടപ്പാകുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും ബേബിയുടെ സഹോദരന് അഞ്ചേരി ജോര്‍ജ് പ്രതികരിച്ചു. കേസില്‍ മണിയുടെ വിടുതല്‍ ഹര്‍ജി തളളിയ തൊടുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടെ വിധിക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വാധീനവും പണസ്വാധീനവും കേസ് അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചിരുന്നതായി അഞ്ചേരി ജോര്‍ജ് ആരോപിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പോലും കരുതിക്കൂട്ടി ബുദ്ധിമുട്ട് ഉണ്ടാക്കി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഏര്‍പ്പെടുത്തേണ്ട പല കാര്യങ്ങളും ചെയ്തു നല്‍കിയില്ല. സംരക്ഷണവും നല്‍കിയിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അഞ്ചേരി ബേബി ജോര്‍ജ് നേരത്തെ രംഗത്തെത്തിയിരുന്നു. മണിയുടെ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ 2012 ല്‍ തന്നെ കേസ് എടുത്തിരുന്നെങ്കിലും അന്നത്തെ ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് തടയിടുകയായിരുന്നുവെന്നും അഞ്ചേരി ബേബി ജനം ടിവിയോട് പറഞ്ഞു.
1982 നവംബര്‍ പതിമൂന്നിനാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 2012 മെയ് 25 ന് മണക്കാട് എം.എം മണി നടത്തിയ വണ്‍, ടു, ത്രീ പ്രസംഗത്തെ തുടര്‍ന്നാണ് കേസ് വീണ്ടും അന്വേഷിച്ചത്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ ഇനിയും അത്തരം കാര്യങ്ങള്‍ ചെയ്യുമെന്നുമായിരുന്നു മണിയുടെ വാക്കുകള്‍. കേസില്‍ പ്രതികളായിരുന്ന ഒന്‍പത് പേരെയും വെറുതെ വിട്ടതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഈ വാദം തളളിക്കൊണ്ടാണ് പ്രതികള്‍ വിചാരണ നേരിടണമെന്ന് തൊടുപുഴ കോടതി വിധിച്ചിരിക്കുന്നത്.