തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലുളള 135 മദ്യവിൽപ്പനശാലകൾ മാറ്റിസ്ഥാപിക്കാൻ ബിവറേജസ് കോർപ്പറേഷൻ തീരുമാനിച്ചു. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ ദൂരപരിധിയിൽ മദ്യവിൽപ്പനശാലകൾ പാടില്ലെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണിത്.
ഇതിന്റെ ഭാഗമായി പാലക്കാട് കൊടുവായൂരിലെ മദ്യവിൽപ്പനശാല മാറ്റിസ്ഥാപിച്ചു. പാതയോരത്തു നിന്നും 1 കിലോമീറ്ററോളം അകലേയ്ക്കാണ് മദ്യവിൽപ്പനശാല മാറ്റിയത്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകൾ മിക്കതും സംസ്ഥാനപാതയോരത്തായതിനാൽ, മാറ്റി സ്ഥാപിക്കേണ്ടതിന്റെ കണക്കെടുപ്പ് നടത്തിയതിൽ 135 വിൽപ്പനശാലകളാണ് മാറ്റിസ്ഥാപിക്കേണ്ടത്.
മാറ്റിസ്ഥാപിക്കേണ്ട ഔട്ട്ലെറ്റുകളിൽ കൂടുതലും തിരുവനന്തപുരം ജില്ലയിലാണ്. പുതിയ കെട്ടിടങ്ങൾ ലഭിക്കുന്ന മുറയ്ക്ക് ഇത് മാറ്റിസ്ഥാപിക്കും. ജനുവരി അവസാനത്തോടെ നടപടി പൂർത്തിയാക്കാനാണ് ബിവറേജസ് കോർപ്പറേഷൻ പദ്ധതിയിടുന്നത്.
അതേസമയം കൺസ്യൂമർ ഫെഡിന്റെ കീഴിലുളള മദ്യവിൽപ്പനശാലകൾ മാറ്റിസ്ഥാപിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. കൺസ്യൂമർ ഫെഡിന്റെ 27 വിൽപ്പനശാലകളാണ് മാറ്റിസ്ഥാപിക്കേണ്ടത്.