ദുബായ്: ദുബായിലെ പ്രമുഖ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും 2500 കോടിയിൽപ്പരം രൂപയുടെ വായ്പയെടുത്ത ശേഷം മലയാളി വ്യവസായി മുങ്ങി. എസ്.എൻ.സി ലാവ്ലിൻ ഇടപാടിന്റെ മുഖ്യ സൂത്രധാരനായ ദിലീപ് രാഹുലനാണ് യു.എ.ഇ ഭരണകൂടത്തെ കബളിപ്പിച്ച് ആസ്ട്രേലിയയിലേക്ക് കടന്നു കളഞ്ഞത്.
സാങ്കേതികവിദഗ്ദ്ധനും വ്യവസായിയുമായ ദിലീപ് രാഹുലന്റെ ഉടമസ്ഥതയിലുളള വാണിജ്യസ്ഥാപനമാണ് ദുബായ് ആസ്ഥാനമായുളള പസിഫിക് കൺട്രോൾസ്. രണ്ടായിരാമാണ്ടിൽ തുടങ്ങിയ ഈ സ്ഥാപനമാണ് ദുബായ് ഭരണകൂടത്തിന് എല്ലാ സാങ്കേതികസഹായവും നൽകി വരുന്നത്. ദുബായ് സിവിൽ ഡിഫൻസ്, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, എത്തിസലാത്ത്, പ്രമുഖ ബാങ്കുകൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ ഉൾപ്പെടെ പസിഫിക് കൺട്രോൾസിന്റെ സാങ്കേതിക സേവനശൃംഖലയിൽപ്പെടുന്ന സ്ഥാപനങ്ങൾ നിരവധിയാണ്.
യു.എ.ഇയ്ക്കു പുറമേ സൗദി അറേബ്യയിലും ചില ആഫ്രിക്കൻ രാഷ്ട്രങ്ങളിലും പസിഫിക്കിന്റെ സേവനം വ്യാപിച്ചു കിടക്കുന്നു. യു.എ.ഇയിലെ വാണിജ്യവ്യാപാരമേഖലകളിൽ അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിക്കുന്നതിനിടയിലാണ് സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ ദിലീപ് രാഹുലൻ വായ്പയെടുത്ത 14 മില്ല്യൺ ദിർഹവുമായി മുങ്ങുന്നത്.
വായ്പയെടുത്ത 2500 കോടിയിൽപ്പരം ഇന്ത്യൻ രൂപയുമായി മുങ്ങിയതാവട്ടെ ആസ്ട്രേലിയയിലേക്കാണ്. ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, യുണൈറ്റഡ് അറബ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും വായ്പയെടുത്തിരിക്കുന്നത്.
എത്തിസലാത്ത് ഉൾപ്പെടെയുളള സ്ഥാപനങ്ങൾ പസിഫിക് കൺട്രോൾസിന് ഭീമൻ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ദുബായിൽ നിന്നും മുങ്ങിയ ദിലീപ് രാഹുലനെതിരേ ഇതിനകം നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഹുലന്റെ തിരോധാനം മലയാളമാദ്ധ്യമങ്ങളൊന്നും വാർത്തയാക്കിയിട്ടില്ല.