ഭുവനേശ്വർ: ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിൽ മാവോയിസ്റ്റ് ഇടപെടലുണ്ടെന്ന സംശയത്തെ തളളിക്കളഞ്ഞ് ഒഡിഷ പൊലീസ്. പാളം തെറ്റിയതിനു പിന്നിൽ മാവോയിസ്റ്റുകൾ പ്രവർത്തിച്ചിട്ടുണ്ടാകാമെന്ന റെയിൽവേയുടെ സംശയത്തോടു പ്രതികരിക്കുകയായിരുന്നു പൊലീസ്.
സംഭവത്തിനു പിന്നിൽ മാവോയിസ്റ്റുകൾ പ്രവർത്തിച്ചിട്ടുണ്ടെന്നതു സംബന്ധിച്ച സൂചനകളൊന്നും തങ്ങൾക്കു ലഭിച്ചിട്ടില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായുളള കൂടിക്കാഴ്ച്ചയ്ക്കു ശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കെ.ബി.സിങ് പറഞ്ഞു.
നക്സൽ – മാവോയിസ്റ്റ് ശല്യം രൂക്ഷമായ മേഖലയിലാണ് തീവണ്ടി പാളം തെറ്റിയതെന്നതിനാലാണ് അപകടത്തിൽ ഇടതു തീവ്രവാദസംഘടനകളുടെ പങ്കുണ്ടാകാമെന്നു റെയിൽവേ സംശയിച്ചത്. മാവോയിസ്റ്റ് വേട്ടയ്ക്കു നേതൃത്വം കൊടുക്കുന്ന ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും റയിൽവേ അധികൃതരുടെ സംശയം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുവർഷക്കാലയളവിനിടയിൽ ഈ പ്രദേശത്ത് ഇടതു തീവ്രവാദികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ദീർഘകാലമായി ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യമില്ലാത്തതിനാൽ ഇവിടെ വിന്യസിച്ചിട്ടുളള പ്രതിരോധസേനയെ പിൻവലിക്കുന്നതിനേക്കുറിച്ചു പോലും ആലോചിക്കുന്ന സമയമാണിതെന്നും അവർ വ്യക്തമാക്കി.
അപകടത്തിനു പിന്നിൽ മാവോയിസ്റ്റുകൾ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, അവർക്ക് പാർവതിപുരം പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നതാണെളുപ്പം. മാവോയിസ്റ്റിന് നിലവിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത സ്ഥലത്തു വന്ന് അട്ടിമറി നടത്തേണ്ട സാഹചര്യമെന്താണെന്നും പൊലീസ് ചോദിച്ചു.