ലഖ്നൗ: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും കൈകോർക്കും. ലക്നൗവിൽ ഇരു പാർട്ടി നേതാക്കളും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ തന്നെ തങ്ങൾ മുൻപോട്ടു പോകുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സമാജ്വാദി പാർട്ടിയുടെ സംസ്ഥാനാദ്ധ്യക്ഷൻ നരേഷ് ഉത്തം പട്ടേൽ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ സഖ്യം സംബന്ധിച്ച ചർച്ചകൾ അലസിപ്പിരിയുകയാണുണ്ടായത്. രാഷ്ട്രീയപരമായി നിരവധി വിവാദങ്ങൾക്കൊടുവിലാണ് ഒടുവിൽ ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്ന കോൺഗ്രസ് എസ്.പി സഖ്യം യാഥാർഥ്യമായത്. ഇതിനിടെ തന്റെ ഇടപെടലാണ് ഇരുപാർട്ടികളും തമ്മിലുളള സഖ്യം യാഥാർഥ്യമാകുവാൻ കാരണമെന്ന അവകാശവാദവുമായി ലാലുപ്രസാദ് യാദവ് രംഗത്തെത്തി.
ഇന്നു നടന്ന പത്രസമ്മേളനത്തിലും, രാവിലെ നടന്ന തിരഞ്ഞെടുപ്പ് പത്രികാ പ്രകാശനവേളയിലും മുലായം സിങ് യാദവ് പങ്കെടുത്തില്ലെന്നുളളത്, സമാജ്വാദി പാർട്ടിക്കുളളിലെ പോര് അവസാനിച്ചിട്ടില്ലെന്നുളള സൂചനയാണ് നൽകുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിൽ പോര് വീണ്ടും രൂക്ഷമാകുമെന്ന സൂചനയാണിതെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു.