ശ്രീനഗർ: കശ്മീരിൽ ഹിമപാതം വർദ്ധിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പുതിയ മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തി. പ്രത്യേകിച്ചും കശ്മീരിന്റെ ഉയരം കൂടിയ മേഖലകളിൽ കനത്ത മഞ്ഞു വീഴ്ച്ചയാണുണ്ടായത്. ശ്രീനഗർ – ജമ്മു ദേശീയപാതയുടെ ഉയർന്ന മേഖലകളെല്ലാം ഹിമപാതത്തിൽ ഗതാഗതം സ്തംഭിച്ച നിലയിലാണ്.
ഇന്നും ചാറ്റൽമഴയോ, ഹിമപാതമോ ഉണ്ടാകാനുളള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെ സാമാന്യം ശക്തമായ മഴയോ ഹിമപാതമോ ഉണ്ടാകാനുളള സാദ്ധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. ജനുവരി 24 മുതൽ 26 വരെയുളള ദിവസങ്ങളിൽ വ്യാപകമായ മഴയോ ഹിമപാതമോ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
വടക്കൻ കശ്മീരിലെ കുപ്പ്വാരയിൽ 4 സെന്റീമീറ്റർ മഞ്ഞുവീഴ്ച്ചയാണ് കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രേഖപ്പെടുത്തിയത്. പഹൽഗാം ഹിൽ റിസോർട്ടിൽ രേഖപ്പെടുത്തിയ ഹിമവർഷം 13 സെന്റീമീറ്ററാണ്. ശ്രീനഗറിൽ 0.8 സെന്റീമീറ്റർ മഞ്ഞുവീഴ്ച്ചയുണ്ടായതായും അധികൃതർ അറിയിച്ചു.
അപകടാവസ്ഥയേത്തുടർന്ന് ദേശീയപാതയിലൂടെയുളള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുമായിരുന്ന ആർട്ടേറിയൽ റോഡും കനത്ത മഞ്ഞു വീഴ്ച്ചയേത്തുടർന്ന് അടച്ചു പൂട്ടാൻ നിർബന്ധിതമായിരിക്കുകയാണ്. ശൈത്യകാലത്തിന്റെ ഏറ്റവും ദുർഘടമായ ദിവസങ്ങളിലൂടെയാണ് താഴ്വരയിപ്പോൾ കടന്നു പോകുന്നത്.