ന്യൂഡൽഹി: കേന്ദ്രബജറ്റ് മാറ്റി വയ്ക്കണമെന്ന ഹർജ്ജിയിന്മേൽ സുപ്രീം കോടതി ഇന്നു വാദം കേൾക്കും. രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാൻ പോകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് മനോഹർലാൽ ശർമ്മ എന്നയാൾ ബജറ്റ് മാറ്റി വയ്ക്കണമെന്ന ഹർജ്ജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.
അഞ്ചിടങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബജറ്റ് ബാധിക്കുമെന്നാണ് ശർമ്മ ഹർജ്ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹറിന്റെ അദ്ധ്യക്ഷതയിലുളള ബഞ്ചാകും ഹർജ്ജി പരിഗണിക്കുക. ഡിസംബർ അവസാനവാരം ശർമ്മയുടെ ഹർജ്ജി സുപ്രീം കോടതിയുടെ ഒരു ഡിവിഷൻ ബഞ്ച് തളളിയിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ജനുവരി 31 മുതൽ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ 2017-18 സാമ്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിക്കുമെന്നു തീരുമാനമെടുത്തിരുന്നതാണ്.