തിരുവനന്തപുരം: വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ, തിരുവനന്തപുരം ലോ അക്കാദമി മാനേജ്മെന്റിനെതിരെ കൂടുതൽ ആരോപണങ്ങൾ. കോളേജ് വസ്തുവകകളുടെ നടത്തിപ്പിൽ വ്യാപക ക്രമക്കേടു നടന്നതായുളള വിവരങ്ങളാണിപ്പോൾ പുറത്തു വരുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വസ്തുവകകൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകൾ ജനം ടി.വിക്ക് ലഭിച്ചു.
1966ൽ ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരെ മുൻനിർത്തിയായിരുന്നു ലോ അക്കാദമിയുടെ തുടക്കം. വ്യക്തമായി തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലായിരുന്നു സൊസൈറ്റിയുടെ പ്രവർത്തനം. 1973ൽ തിരുവനന്തപുരം പുന്നം റോഡിൽ സൊസൈറ്റിയുടെ പേരിൽ 37 സെന്റ് സ്ഥലം വാങ്ങുന്നു. ഗവേഷണകേന്ദ്രവും ലൈബ്രറിയുമായിരുന്ന സ്ഥലത്ത് ഫ്ലാറ്റ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 2009ൽ സെക്രട്ടറി നാരായണൻ നായർ കോർപ്പറേഷനിൽ അപേക്ഷ കൊടുത്തു. കോർപ്പറേഷൻ അനുവാദം നൽകിയതോടെ ഹീത്തർ കൺസ്ട്രക്ഷൻ കമ്പനിയുമായി സെക്രട്ടറി ധാരണയിലെത്തി. തുടർന്ന് 1955ലെ ചാരിറ്റബിൾ സൊസൈറ്റി നിയമം ലംഘിച്ച് വാണിജ്യാവശ്യങ്ങൾക്കായി ഫ്ലാറ്റ് നിർമ്മിക്കുന്നു.
ഫ്ലാറ്റിൽ നിന്നും ലഭിക്കുന്ന വരുമാനം തുല്യമായി വീതിക്കാമെന്ന കരാറിൽ ഇരുവരുമെത്തുന്നു. സൊസൈറ്റിയുടെ വസ്തുവകകൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുത് എന്ന നിയമം നിലനിൽക്കേ അധികാരം ദുർവ്വിനിയോഗം ചെയ്യുകയായിരുന്നു നാരായണൻ നായർ. സംഭവം ശ്രദ്ധയിൽപ്പെട്ട സാമൂഹികപ്രവർത്തകൻ വി.എസ്.ഷാജഹാൻ വിഷയം ജില്ലാ രജിസ്ട്രാറെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. 2014ലായിരുന്നു ഇത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് 100 മീറ്റർ മാത്രം അകലെയാണ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കുപയോഗിക്കാതെ, സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. നിയമം കൈകാര്യം ചെയ്യുന്നവർ തന്നെ ഗുരുതരമായ നിയമലംഘനം നടത്തിയതിന്റെ വ്യക്തമായ രേഖകളാണ് ഇതുവഴി പുറത്തു വരുന്നത്. അതും, ഭരണസിരാകേന്ദ്രത്തിനു മൂക്കിനു താഴെത്തന്നെയാണെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.