തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസിന്റെ ഗുണ്ടാവേട്ട തുടരുന്നു. ഒരാഴ്ചയ്ക്കുളളിൽ 1,282 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ 7 പേർക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമാണെന്ന വിമർശനം സർക്കാറിനെതിരെ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയത്. ഗുണ്ടാവേട്ടയുടെ ഭാഗമായി
2,010 പേരുടെ പട്ടികയാണ് ഇന്റലിജൻസ് തയ്യാറാക്കിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്കുളളിലാണ് 1,282 പേർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 7 പേർക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. 1,065 പേരെ കരുതൽ തടങ്കലിലാക്കി. റൗഡി പട്ടികയിൽ നിലവിൽ 60 പേരാണ് ഉളളത്. സ്ഥിരം കുറ്റവാളികളായ രണ്ടു പേർക്കെതിരെയും നടപടി സ്വീകരിച്ചു. നല്ലനടപ്പിന്റെ ഉറപ്പിന്മേൽ 148 പേർക്കെതിരെ ഉപാധികളോടെ നടപടിയെടുത്തതായും ഇന്റലിജൻസ് വ്യക്തമാക്കി.
റേഞ്ച് ഐ.ജിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.