കോഴിക്കോട്: കൊട്ടിയൂരിൽ പളളി വികാരി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണ് കുട്ടിയുടെ പ്രസവം നടന്നത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയം പെൺകുട്ടിക്ക് 18 വയസ്സായി എന്നാണ് രക്ഷിതാക്കൾ പറഞ്ഞതെന്ന് ആശുപത്രിയധികൃതർ വ്യക്തമാക്കി. കുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ആശുപത്രിയധികൃതർ വിശദീകരിച്ചു.
ഫെബ്രുവരി ഏഴിനു വയറുവേദനയുമായെത്തിയ കുട്ടിയെ ഡ്യൂട്ടി ഡോക്ടർ പരിശോധിച്ചപ്പോഴാണ് പ്രസവവേദനയാണെന്ന് അറിഞ്ഞതെന്നും, ഉടൻ തന്നെ ലേബർ റൂമിൽ പ്രവേശിപ്പിച്ച പെൺകുട്ടി സാധാരണ പ്രസവത്തിലൂടെ കുഞ്ഞിനു ജന്മം നൽകുകയായിരുന്നുവെന്നും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രസവശേഷം രണ്ടു ദിവസത്തിനുളളിൽ പെൺകുട്ടി ഡിസ്ചാർജ്ജ് ആയതായും, ഡിസ്ചാർജ്ജിന് ഒരു ദിവസം മുൻപ് കുഞ്ഞിനെ ആശുപത്രിയിൽ നിന്നും മാറ്റിയെന്നും വിശദീകരിച്ച ആശുപത്രിയധികൃതർ, കുട്ടിയെ കൊണ്ടു പോകുന്നതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണെന്ന് എഴുതി വാങ്ങിയിരുന്നതായും അവകാശപ്പെട്ടു. കുട്ടിയെ എവിടേയ്ക്കാൺ കൊണ്ടു പോകുന്നതെന്നോ, എന്തിനാണു കൊണ്ടു പോകുന്നതെന്നോ മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നില്ലെന്നും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
പെൺകുട്ടി വിവാഹിതയല്ലെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തിയതിനേത്തുടർന്ന് മുനിസിപ്പാലിറ്റിയിൽ ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അവിവാഹിതയെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നു വിശദീകരിച്ച വാർത്താക്കുറിപ്പിൽ, 10.02.2017ന് ചൈൽഡ് ലൈൻ അധികൃതർ വിശദീകരണം ആവശ്യപ്പെട്ടതനുസരിച്ചാണ് പെൺകുട്ടിയുടെ വിലാസമടക്കമുളള വിവരങ്ങൾ നൽകിയതെന്നും വ്യക്തമാക്കി.