വയനാട്: യത്തീംഖാന പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടതുൾപ്പെടെ വയനാട് ജില്ലയിലെ പീഡനക്കേസുകൾ ഒതുക്കിത്തീർക്കാൻ സി.പി.എം ശ്രമം. കൊട്ടിയൂർ പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച വയനാട് CWC യിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.
യത്തീംഖാന ബലാത്സംഗ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും, യത്തീംഖാനയുടെ പ്രവർത്തനങ്ങളിൽ ദുരൂഹതകളുണ്ടെന്നും കേസന്വേഷണത്തിന്റെ തുടക്കം മുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ കേസന്വേഷണം ആറ് പ്രതികളിൽ മാത്രം ഒതുക്കിത്തീർത്തു. ശരിയായ ദിശയിൽ നീങ്ങിയിരുന്ന പൊലീസ് അന്വേഷണം സി.പി.എം ഉന്നത നേതൃത്വം ഇടപെട്ടു അട്ടിമറിക്കുകയായിരുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്.
കൂടുതൽ പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും, മറ്റു പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയിട്ടുണ്ടെന്നും , ബലാത്സംഗത്തിനിരയായ പെൺകുട്ടികൾ പി.കെ ശ്രീമതി എം.പിയോടു പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും അന്വേഷണം നടന്നില്ല. യത്തീം ഖാനയ്ക്കകത്തും പീഡനങ്ങൾ നടന്നതായി നാട്ടുകാരും മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയിരുന്നു. ദുരൂഹ സാഹചര്യത്തിൽ രണ്ടു കുട്ടികൾ ഇവിടെ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, കൊട്ടിയൂർ കേസിൽ തങ്ങൾക്കു തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് cwc ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിച്ചാണ് തങ്ങൾ കുട്ടിയെ ഏറ്റെടുത്തതെന്നു വിശദീകരിച്ച കുറിപ്പിൽ മുഴുവൻ അംഗങ്ങളും ഒപ്പിട്ടിരുന്നു. സിസ്റ്റർ ബെറ്റിയും, വികാരി തോമസ് തേരകവും കേസിൽ പ്രതി ചേർക്കപ്പെട്ടെങ്കിലും മറ്റംഗങ്ങൾക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. ഇവർക്ക് സി.പി.എമ്മിലുളള ഉന്നത സ്വാധീനമാണ് കേസ് അട്ടിമറിക്കപ്പെടാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു. തോമസ് തേരകത്തെയും, കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കുന്നതും സി.പി.എം സമ്മർദ്ദം മൂലമാണെന്ന് ആരോപണമുണ്ട്. കന്യാസ്ത്രീ മഠങ്ങളിൽ കയറി പ്രതികളെ അറസ്റ്റ് ചെയ്യാൻ ആദ്യ ഘട്ടത്തിൽ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും, അത്തരം യാതൊരു നീക്കവും ഉണ്ടാവരുതെന്നു കർശന നിർദ്ദേശം പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.
ഇതോടെ കോളിളക്കം സൃഷ്ട്ടിച്ച രണ്ടു ബലാത്സംഗ കേസുകളാണ് സി.പി.എം ഇടപെടൽ മൂലം അട്ടിമറിക്കപ്പെടുന്നത്.