തിരുവനന്തപുരം: സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിനായി സർക്കാർ ഉണ്ടാക്കിയ ധാരണ പാളി. വി.എൽ.സി അടക്കമുളള പ്രമുഖ കമ്പനികൾ ഒന്നും തന്നെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ ഇന്നു തുറക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിന് സി.ഐ.ടി.യു ഒരു മാസത്തിലധികം നടത്തിയ നിരാഹാര സമരത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ കശുവണ്ടി മുതലാളിമാരും സർക്കാരുമായി ധാരണ ഉണ്ടാക്കിയത്. മാർച്ച് പതിനഞ്ചിന് സംസ്ഥാനത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കുമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണ പാലിക്കപ്പെട്ടില്ല. വി.എൽ.സി, സൺ ഫുഡ്, ലക്ഷ്മൺ അടക്കമുളള പ്രമുഖ കമ്പനികളൊന്നും ഇന്ന് തുറക്കില്ല.
അതേ സമയം സർക്കാർ തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി മുൻ ജില്ലാ സെക്രട്ടറി കടകംപളളി മനോജ് ആരോപിച്ചു. 412 സൗകാര്യ കശുവണ്ടി ഫാക്ടറികളാണ് സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്നത്. ഇതിൽ പകുതിയെങ്കിലും തുറക്കുമെന്നാണ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.