കൊല്ലം: കുണ്ടറയിൽ 10 വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പൊലീസിനെ കമ്മീഷൻ രൂക്ഷമായി വിമർശിച്ചു.
സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിൽ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻ കുമാർ കുറ്റപ്പെടുത്തി. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി, ജില്ലാ കളക്ടർ, ശിശുക്ഷേമസമിതി സെക്രട്ടറി, കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുവാനും കമ്മീഷൻ ആവശ്യപ്പെട്ടു.
കേസിന്റെ തുടർനടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ദക്ഷിണ മേഖലാ ഐ.ജിയോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വാളയാറിലേതിനു സമാനമായ സംഭവമാണ് കുണ്ടറയിലും സംഭവിച്ചതെന്നതിന് കൂടുതൽ തെളിവുകളാണ് പുറത്തു വരുന്നത്. ആത്മഹത്യ ചെയ്ത പത്തുവയസ്സുകാരി നിരന്തരം ക്രൂരപീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ ഇതിനെതിരേ പൊലീസ് കാര്യമായ നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട കുട്ടിയുടെ കാലുകൾ നിലത്തൂന്നിയ നിലയിലായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം 22 മുറിവുകൾ കണ്ടെത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. ഇത് കൊലപാതകസാദ്ധ്യതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.