തിരുവനന്തപുരം: താനൂരിലെ സി.പി.എം-മുസ്ലീം ലീഗ് സംഘർഷം ഹിന്ദു-മുസ്ലീം കലാപമാക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇതിനായി പൊലീസിനെ സി.പി.എം ദുരുപയോഗം ചെയ്യുകയാണ്. സംഘർഷവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ബി.ജെ.പി പ്രവർത്തകരുടെ വീടുകളിൽ പൊലീസ് അതിക്രമം നടത്തുന്നത് ഇതിനാണെന്നും രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസിനെ ഉപയോഗിച്ച് പ്രകോപനം സൃഷ്ടിക്കാനുളള സി.പി.എം ശ്രമം അപകടകരമാണ്. ഇത് കർശനമായി നിയന്ത്രിക്കാൻ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണം. കേരളാ പൊലീസിന്റെ മേലുളള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായി. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയൻ. അതുകൊണ്ടാണ് വി.എസ് അച്യുതാനന്ദൻ പോലും ആഭ്യന്തര വകുപ്പിനെതിരെ രംഗത്തു വന്നത്. പിണറായി വിജയൻ ആഭ്യന്തരം ഒഴിയണമെന്നാണ് വി.എസ് പറയാതെ പറഞ്ഞത്. ഇത് പരിഗണിച്ചെങ്കിലും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. പൊലീസിനെ നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രിക്കുണ്ടായ പരാജയം മറയ്ക്കാൻ സബ് ഇൻസ്പെക്ടർമാരെ ബലിയാടാക്കുകയാണെന്നും രമേശ് പറഞ്ഞു.
മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന നിയമസഭാ ഉപസമിതിയുടെ ശുപാർശ നടപ്പാക്കാൻ സര്ക്കാർ തയ്യാറാകണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. ഉപസമിതിയുടെ റിപ്പോർട്ടിനെപ്പറ്റി സി.പി.എം, സി.പി.ഐ സംഘടനകൾ അഭിപ്രായം പറയണം. മൂന്നാർ ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ വി.എസ് അച്യുതാനന്ദന്റെ അഭിപ്രായം അറിയാനും പൊതുസമൂഹത്തിന് ആഗ്രഹമുണ്ട്. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഗൗരവമായി മത്സരിക്കാൻ പാർട്ടി കോർകമ്മറ്റിയോഗം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ കമ്മറ്റിയുടെ അഭിപ്രായം അറിഞ്ഞ ശേഷമേ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുളളൂ. തെരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനെ യോഗം ചുമതലപ്പെടുത്തിയെന്നും രമേശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.