മലപ്പുറം: തുടര്‍ച്ചയായുണ്ടാകുന്ന സി.പി.എം-മുസ്ലീംലീഗ് അക്രമങ്ങളില്‍ ഭീതിയോടെ കഴിയുകയാണ് താനൂരിലെ തീരദേശ മേഖലയിലുളളവര്‍. ഞായറാഴ്ച അര്‍ദ്ധരാത്രിയിലുണ്ടായ രൂക്ഷമായ അക്രമങ്ങള്‍ക്കു ശേഷം നിരവധി കുടുംബങ്ങളാണ് ഇവിടെ നിന്നും പലായനം ചെയ്യുന്നത്. ക്രൂരമായ ആക്രമണത്തിനിരയായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആശുപത്രിയില്‍ പോലും പോകാന്‍ കഴിയാതെ പട്ടിണിയിലാണ്.
അക്രമത്തിനു ശേഷമുള്ള താനൂരിന്റെ കാഴ്ചകൾ അതി ദയനീയമാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ അഞ്ചു ദിവസമായി എന്തിനെയോ ഭയപ്പെടുന്നതുപോലെയാണ് താനൂരിലെ തീരം. പുരുഷന്മാരെല്ലാം ഈ മേഖലയില്‍ നിന്നും മാറി നില്‍ക്കുകയാണ്. അക്രമത്തിന് ഇരയായ സ്ത്രീകള്‍ ഉള്‍പ്പെടെ വീട്ടിനുളളിൽ കഴിയുന്നത് ഭയത്തോടെയാണ്.
സമീപത്തെ സ്കൂളില്‍ പോലും ഹാജര്‍നില പത്തില്‍ താഴെ മാത്രം. പൊലീസുകാര്‍ അക്രമം നടന്ന ചാപ്പപ്പടി, ഓട്ടുംപുറം ഭാഗങ്ങളില്‍ എപ്പോഴും റോന്ത് ചുറ്റുന്നുണ്ട്. പുരുഷന്മാരില്ലാത്ത ഇവിടെ നൂറുകണക്കിനു കുട്ടികളും സ്ത്രീകളുമാണ് പട്ടിണിയില്‍ കഴിയുന്നത്. ദിവസങ്ങളായി കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്.