കൊല്ലം : ചക്കുവള്ളിയിൽ ക്ഷേത്രഭൂമി കയ്യേറിയത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചത് നടഞ്ഞ സിപിഎം എം പി സോമപ്രസാദിനെതിരെ ക്ഷേത്ര ഉപദേശക സമിതി പരാതി നൽകി . രാഷ്ട്രപതിക്കും സ്പീക്കർക്കുമാണ് പരാതി നൽകിയത് .
ഹൈക്കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞ് വർഗീയ കലാപത്തിന് വഴിമരുന്നിട്ട എം പിക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് . ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വർഗീയ സംഘർഷം ഉണ്ടായേക്കുമെന്നും കത്തിൽ പറയുന്നുണ്ട് . എത്രയും പെട്ടെന്ന് തന്നെ ഉത്തരവ് നടപ്പാക്കാൻ ഇടപെടണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.
മതമൗലികവാദ സംഘടനയോടൊപ്പം ചേർന്ന് കയ്യേറ്റക്കാർക്ക് വേണ്ടി നിലകൊണ്ട സിപിഎം റവന്യൂ അധികൃതരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കൽ അട്ടിമറിക്കുകയായിരുന്നു. പോലീസും കാഴ്ച്ചക്കാരായതോടെ വിശ്വാസികളും ക്ഷേത്ര ഭരണ സമിതിയും നിസ്സഹായരായി.
നേരത്തെ മുപ്പത്താറ് ഏക്കറോളം ഭൂമി ഉണ്ടായിരുന്ന ക്ഷേത്രമാണ് ചക്കുവള്ളീ പരബ്രഹ്മ ക്ഷേത്രം . പലവിധത്തിൽ കയ്യേറ്റം ഉണ്ടായതോടെ ഭൂമി ഇപ്പോൾ പതിനൊന്നേക്കർ മാത്രമായി . തുടർന്നാണ് വിശ്വാസികളും ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതിയും ടൗണിലുള്ള ക്ഷേത്ര ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നത്.
1978 മുതലുള്ള വിശ്വാസികളുടെ നിയമ പോരാട്ടമാണ് ഹൈക്കോടതി വിധിയിലൂടെ ഫലം കണ്ടത്. കടകൾ ഒഴിപ്പിച്ച് ഭൂമി ഏറ്റെടുത്ത് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഉത്തരവിട്ടത് . എന്നാൽ കെ സോമപ്രസാദ് എം പി യുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകരും മതമൗലികവാദ സംഘടനയുടെ പ്രവർത്തകരും സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
അതേ സമയം ക്ഷേത്രഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികളും ഹിന്ദു സംഘടനകളും നടത്തുന്ന സമരം അതി ശക്തമായി തുടരുകയാണ് .