ന്യൂഡൽഹി: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാർ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഓള് ഇന്ത്യ ജാട്ട് ആരക്ഷന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചിരുന്നത്.
സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ടുള്ള ജാട്ട് പ്രക്ഷോഭം രാജ്യതലസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി അതീവജാഗ്രതയിലായിരുന്നു. അതിനിടെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ സമര സമിതി നേതാക്കളുമായി ചർച്ച നടത്തിയത്. ചർച്ചയിൽ വിഷയം കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും നടപടി ക്രമങ്ങൾ എത്രയും വേഗം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രക്ഷോഭഭം നടക്കാനിരിക്കെ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കനത്ത സുരക്ഷ ഏര്‍പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ സമരത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടവരെ പോലീസ് തടഞ്ഞതോടെ ഹരിയാനയില്‍ ചെറിയ രീതിയിൽ സംഘര്‍ഷങ്ങളും നടക്കുകയുണ്ടായി. 2016 ഫെബ്രുവരിയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് നിലവിലെ പ്രക്ഷോഭത്തിന് കാരണം.